മൃതദേഹവുമായി പോകാൻ മതിൽ പൊളിച്ചു; കുട്ടനാട്ടിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു
മൃതദേഹവുമായി പോകാൻ മതിൽ പൊളിച്ച സംഭവത്തിൽ 50 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു
കുട്ടനാട്: മൃതദേഹവുമായി പോകാൻ മതിൽ പൊളിച്ച സംഭവത്തിൽ 50 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു. മങ്കൊമ്പ് തെക്കേക്കര കൊച്ചു പുത്തൻപറമ്പിൽ കരുണാകരന്റെ (70) സംസ്കാരവുമായി ബന്ധപ്പെട്ട് പാടശേഖരത്തിന്റെ നടുവിലുള്ള വീട്ടിലേക്കു പോകാനാണ് മതിൽ പൊളിച്ചത്.
പ്രായമായ സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന വീടിന്റെ ചുറ്റുമതിൽ പൊളിച്ചതിനു കണ്ടാലറിയാവുന്ന സ്ത്രീകൾ അടക്കമുള്ളവർക്കെതിരെയാണു കേസെടുത്തത്. മങ്കൊമ്പ് തെക്കേക്കര കറുകയിൽ സന്തോഷ് കുമാറിന്റെ വീടിന്റെ ചുറ്റുമതിലാണു പൊളിച്ചത്.
വർഷമായി തങ്ങൾ സഞ്ചരിച്ചിരുന്ന വഴിയാണു കെട്ടിയടച്ചതെന്നും മൃതദേഹവുമായി വീട്ടിലേക്കുപോകുവാനുള്ള ഏകവഴിയായതിനാലാണു മതിൽപൊളിച്ചതെന്നും കരുണാകരന്റെ ബന്ധുക്കൾ പറയുന്നു. അതേ സമയം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു മതിൽ നിർമിച്ചതെന്നു സ്ഥലം ഉടമ പറഞ്ഞു.