തിരുവനന്തപുരം നരുവാമൂടിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ശിവസൂര്യ എന്ന യുവാവ് കൊല്ലപ്പെട്ടു. വസ്ത്രശാലയുടെ ചില്ലിലേക്ക് പ്രതികൾ തള്ളിയിട്ടതിനെ തുടർന്ന് ചില്ലുകൾ വയറിൽ തറച്ചുകയറിയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: അപകടമോ? കയ്യബദ്ധമോ? കൊലപാതകമോ? ഇന്നലെ തിരുവനന്തപുരത്തെ നരുവാൻമൂട് നടന്നത്, സങ്കീർണമായ ഒരു സംഭവമാണ്. ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തിയാണ് എന്നതിനാൽ തന്നെ ഒരു കുറ്റകൃത്യമാണ് സംഭംവം. വാക്കു തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കണ്ണാടി ചില്ലുകള്‍ തറച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് മൂന്നു പേർ അറസ്റ്റിലായിരിക്കുന്നത്. തിരുവനന്തപുരം നരുവാമൂട് വസ്ത്രശാലയുടെ ചില്ലിലേക്ക് പ്രതികള്‍ പിടിച്ചുതള്ളിയപ്പോഴാണ് ശിവസൂര്യയെന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ചോരവാർന്നൊഴുകുന്ന നിലയിൽ യുവാവിനെ ബൈക്കിലിരുത്തി പ്രതികളാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ വർഷം ടർഫിലുണ്ടായ ഒരു തർക്കത്തിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് 18 വയസ്സുകാരായ ശിവസൂര്യയുടെ ജീവനെടുത്തത്. നരുവാമൂട് ഒരു വസത്രശാലയുടെ മുന്നിൽ രാത്രി എട്ടരക്ക് നിൽക്കുകയായിരുന്നു ശിവസൂര്യ. രണ്ടു ബൈക്കുകളിലായ വന്ന പ്രതികള്‍ ശിവസൂര്യയെ കണ്ട് അടുത്തേക്ക് ചെന്നു. പഴയ കാര്യം പറഞ്ഞ് വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതികള്‍ ശിവസൂര്യയെ വസ്ത്രശാലയുടെ ചില്ലലിലേക്ക് തള്ളിയിട്ടും.
ചില്ലുകള്‍ പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തറച്ചു കയറി. പ്രതികള്‍ ശിവസൂര്യയെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ബെക്കിലിരുത്തി കൊണ്ടുവന്നതും സ്ഥിതി വഷളാക്കിയെന്ന് പൊലിസ് പറയുന്നു. കാലുകള്‍ ടാറിലുരഞ്ഞ്, ശിവസൂര്യയുടെ ഒരു വിലരും പകുതി നഷ്ടമായിരുന്നുവെന്ന് നരുവാമൂട് പൊലിസ് പറയുന്നു. അജിത്, കാർത്തിക്,ആരോമൽ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രിയനെന്ന പ്രതിക്ക് വേണ്ടി അന്വേഷണം തുടരുന്നു. പ്രതികളെല്ലാം 19 20 വയസ്സുള്ളവരാണ്.


