Asianet News MalayalamAsianet News Malayalam

പരസ്യത്തിൽ ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും: ആദായ വിൽപന ശാലയിൽ ജനം ഇരച്ചെത്തി, സംഘർഷം

നോട്ടീസിൽ നിബന്ധനകൾക്ക് വിധേയെമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു. ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത്. 

Washing machine and cooker for one rupee in advertisement: clash in store
Author
Malappuram, First Published Jan 1, 2022, 10:07 PM IST

മലപ്പുറം: പരസ്യത്തിൽ ഒരു രൂപക്ക് വാഷിംഗ് മെഷീനും (Washing Machine) കുക്കറും (Cooker) നൽകുന്നുണ്ടെന്ന് കണ്ടതോടെ ആദായ വിൽപന ശാലയിൽ ജനം ഇരച്ചെത്തി. തുടർന്ന് സംഘർഷവും പൊലീസിന്റെ വിരട്ടിയോടിക്കലും. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊണ്ടോട്ടിയിലെ 'ഏതെടുത്താലും 200 രൂപ മാത്രം' എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള  ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത്. 

കൊണ്ടോട്ടി ബൈപാസ്  റോഡിൽ താത്കാലിക ഷെഡിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ, ഗ്യാസ് സ്റ്റൗ, മിക്‌സി, ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ  നോട്ടീസിൽ നിബന്ധനകൾക്ക് വിധേയെമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു. 

ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത്. നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഇന്നലെ സ്ഥാപനം തുറക്കുന്നതിന് മുമ്പ് തന്നെ എത്തിയിരുന്നു. 11 മണിയായപ്പോഴേക്ക് കൂടുതൽ പേർ സ്ഥാപനത്തിലെത്തി. ഒരു രൂപക്ക് സാധനങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആൾകൂട്ടം എത്തിയിരുന്നത്. 

ഒരു രൂപക്ക് സeധനങ്ങൾ ആവശ്യപ്പെട്ട ഉപഭോക്കാളോട് നിബന്ധനക്ക് വിധേയമാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇത് സമ്മതിച്ചില്ല. ഇതോടെ വാക്കേറ്റവും സംഘർഷവുമായി ചിലർ ചെരുപ്പുകൾ ഉൾപ്പടെ ഏതാനും വസ്തുക്കൾ അപഹരിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ സ്ഥാപന ഉടമകൾ പോലീസിൽ വിവരമറിച്ചു. 

പൊലീസെത്തി സംഘർഷക്കാരെ വിരട്ടി ഓടിച്ചു. വിൽപന നിർത്തി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നറുക്കെടുപ്പും ഓഫറുകളും ഒഴിവാക്കാൻ പൊലീസ് നിർദ്ദേശം നൽകി. സ്ഥാപനം ഞായറാഴ്ച മുതൽ സാധാരണ പോലെ പ്രവൃത്തിക്കുമെന്ന് ഉടമകൾ പറഞ്ഞു. സ്ഥാപനത്തിൽ സംഘർഷമുണ്ടാക്കിയവരെ സി സി ടി വി മുഖേന വ്യക്തമായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios