തൃശൂരില്‍ കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തുവെന്ന് ആരോപിച്ച് 71-കാരിയായ അമ്മയെ മകന്‍ ക്രൂരമായി ആക്രമിച്ച് കൈ തല്ലിയൊടിച്ചു.

തൃശൂര്‍: കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി മനോജ് (46) ആണ് അറസ്റ്റിലായത്. അമ്മ തുളസി (71)യാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ 6ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജിന്റെ കുടുംബത്തിന് ഉണ്ടായ ദുരിതങ്ങള്‍ക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലുള്ള തറവാട് വീട്ടില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന തുളസിയെ മകന്‍ ബലംപ്രയോഗിച്ച് താഴെയിടുകയും കൈകള്‍കൊണ്ട് മര്‍ദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ഇടത് കൈ പിടിച്ചു തിരിച്ച് ഒടിക്കുകയും അരയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വധശ്രമത്തിനാണ് കേസ്.

മനോജ് 2025 ല്‍ വീട്ടില്‍ വച്ച് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്സിലും 2024 ല്‍ വാര്‍ഡ് മെമ്പറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്സിലും പ്രതിയാണ്.വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്.ഐ. ലാല്‍സന്‍, എ.എസ്.ഐ.കാജാ ഹുസൈന്‍, ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.