Asianet News MalayalamAsianet News Malayalam

Wasp Attack |കടന്നല്‍ക്കൂടിളക്കി പരുന്തിന്‍റെ ആക്രമണം; വെളിയന്നൂരില്‍ കുത്തുകൊണ്ട് വലഞ്ഞ് നാട്ടുകാര്‍

വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്. ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. 

Wasp attack in Kottayam Veliyannoor two injured seriously
Author
Veliyannoor, First Published Nov 13, 2021, 9:27 AM IST

ഒരു പ്രദേശത്തെ ആശങ്കയിലാക്കി കടന്നല്‍ക്കൂട്ടം (Wasp attack). പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിന് പുറകേ ആശുപത്രിയിലായത് രണ്ട് പേര്‍. കോട്ടയം(Kottayam) വെളിയന്നൂരിലാണ് സംഭവം. വെളിയന്നൂർ കവലയുടെ സമീപം പുരയിടത്തിലെ വലിയ ആഞ്ഞിലിമരത്തിലുണ്ടായ കടന്നല്‍ക്കൂട്ടിലാണ് ഇന്നലെ പരുന്തടിച്ചത്. കൂടിളകിയതോടെ കടന്നലുകള്‍ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.  വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്. ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ മുപ്പതുകാരിയായ ജയ്മോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതിക്കാണ് കടന്നല്‍ക്കുത്തേറ്റത്. ജയ്മോളെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറേയും കടന്നലുകള്‍ ആക്രമിച്ചു. ഓട്ടോ ഡ്രൈവറായ ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റത്. ജയ്മോളുടെ മുഖത്തും ശരീരത്തിലും   കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഈ മേഖലയില്‍ കടന്നലിന്‍റെ ആക്രമണം ഉണ്ടാവുന്നത് ആദ്യ സംഭവമല്ല.  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തന്നെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടന്നലാക്രമണത്തില്‍ പരിക്കേറ്റിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും നിയമപരമായി കടന്നല്‍ക്കൂട് മാറ്റാനാവില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കടന്നലിന്റെ കുത്തേറ്റാല്‍ മരണം സംഭവിക്കുമോയെന്ന സംശയം ഇന്നും പലരും ചോദിച്ചുകേള്‍ക്കാറുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ ഇതിനോടകം തന്നെ കടന്നലിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അശ്രദ്ധമായി വിട്ടുകളയുന്നവരാണ് ഇത്തരം സംശയങ്ങള്‍ ഇപ്പോഴും പങ്കുവയ്ക്കുന്നത്.

കടന്നലിന്റെ കുത്തേറ്റാല്‍ മരണം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മരണസാധ്യത ഉണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ തന്നെ കടന്നലിന്റെ കുത്തേറ്റാല്‍ ഫലപ്രദമായ ചികിത്സ തേടേണ്ടത് അനിവാര്യവുമാണ്. ചിലര്‍ വീട്ടിലെ പൊടിക്കൈകള്‍ തന്നെ ഇതിന് പരിഹാരമായി അവലംബിക്കും. ഇതും അപകടത്തിലേക്ക് വഴിവച്ചേക്കാം. തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം.

രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്.  ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം. സാധാരണഗതിയില്‍ കുത്തേല്‍ക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചില്‍ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകം ഭാഗങ്ങളിലാണെങ്കില്‍ (ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളില്‍, മൂക്കിന്റെ അകം ഭാഗം) തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്.

കടന്നല്‍ കുത്തേറ്റ് വൈകാതെ തന്നെ തലകറക്കം, ഛര്‍ദ്ദി, മുഖം ചീര്‍ക്കുക, ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളര്‍ന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സാരമായ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യത ഇത്തരം കേസുകളിലുണ്ട്.കുത്തേറ്റ് ദിവസങ്ങള്‍ക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണാം. ഇതും ഉടനെ വൈദ്യസഹായമെത്തിക്കേണ്ട ഘട്ടമാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ബിപി പ്രശ്‌നമുള്ളവര്‍, ഹൃദ്രോഗികള്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ കടന്നല്‍ കുത്തേറ്റാല്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം ആളുകളിലെല്ലാം കടന്നല്‍ വിഷം കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തുന്നു എന്നതിനാലാണിത്.
 

Follow Us:
Download App:
  • android
  • ios