കാൻറീനിലെ മലിനജലം ബസ് ഡിപ്പോയിലേക്ക്: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
ഇന്ത്യൻ കോഫി ഹൗസ് മാനേജർ എ. റ്റി ഒ യുടെ അംഗീകാരത്തോടെ ബസ് ഡിപ്പോയിൽ കാൻറീൻ നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴ കെ എസ് ആർ റ്റി സി ഡിപ്പോയിലെ എ.റ്റി.ഒയുടെ അംഗീകാരത്തോടെ ഇന്ത്യൻ കോഫി ഹൗസ് മാനേജർ ഡിപ്പോക്കുള്ളിൽ നടത്തുന്ന കാന്റീനിലെ മലിനജലം കെ എസ് ആർ റ്റി സി ഡിപ്പോയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആലപ്പുഴ നഗരസഭാ സെക്രട്ടറി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
ഇന്ത്യൻ കോഫി ഹൗസ് മാനേജർ എ.റ്റി ഒയുടെ അംഗീകാരത്തോടെ ബസ് ഡിപ്പോയിൽ കാൻറീൻ നടത്തുകയാണെന്ന ആരോപണം ഗുരുതരമാണെന്ന് ഉത്തരവിൽ പറയുന്നു. മലിനജലം ഒഴുക്കിവിടുന്നത് യാത്രക്കാരുടെയും ഡിപ്പോയിൽ എത്തുന്നവരുടെയും ആരോഗ്യത്തിന് ഹാനികരമാണ്. മികച്ച ആരോഗ്യത്തിനുള്ള അവകാശം ഭരണഘടനാ ദത്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇതിന് തടസം നിൽക്കുന്ന പ്രവണതകൾ മുളയിലേ നുള്ളണം. ഡി വി സന്തോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.