ശ്രീകണ്ഠാപുരത്ത് നാട്ടുകാർക്ക് ഭീഷണിയായി പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ട്
ശ്രീകണ്ഠാപുരം പള്ളത്ത് ആറ് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ക്വാറികളാണ് ഇത്. ശക്തമായ മഴയിൽ 25 മീറ്റർ ഉയരമുള്ള ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ക്വാറിയിലെ കരിങ്കൽഭിത്തി ഇടിഞ്ഞ് വീണതോടെ ഉരുൾപൊട്ടൽ സാധ്യതയും കൂടി. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് വെള്ളം തുറന്ന് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശ്രീകണ്ഠാപുരം പള്ളത്ത് ആറ് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ക്വാറികളാണ് ഇത്. ശക്തമായ മഴയിൽ 25 മീറ്റർ ഉയരമുള്ള ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. കൂറ്റൻ പാറക്കെട്ടുകൾ വീണ ആഘാതത്തിൽ വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചു. തൊട്ടടുത്ത് വീടുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
മറ്റുക്വാറികളും വെള്ളം നിറഞ്ഞ് ഏതു സമയത്തും പൊട്ടാവുന്ന അവസ്ഥയിലാണ്. ആറ് വർഷം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അടച്ച് പൂട്ടിയാതാണ് ക്വാറികൾ. പള്ളത്തെ സംഭവം ഗൗരവതരമാണെന്നും വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ പറഞ്ഞു.