മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്

കല്‍പ്പറ്റ: ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഇടിഞ്ഞ് വീണ് കിടക്കുന്നതും അടിഞ്ഞു കൂടിയിട്ടുള്ളതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുമുള്ളതുമായ മണ്ണ് നീക്കം ചെയ്യുന്നതിന് നിയമാനുസ്രുത നടപടികള്‍ സ്വകരിക്കാം. പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിക്കുന്ന നടപടികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ (മെയ് 17) രാവിലെ പത്ത് മണി മുതല്‍ അഞ്ച് സെന്‍റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കും. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജല നിരപ്പ് 65 മുതല്‍ 85 സെ മീ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ പരക്കെ മഴ തുടരുകയാണ്. രാവിലെ മിക്കയിടങ്ങളിലും ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങിയിട്ടുണ്ട്.

കനത്ത മഴയ്ക്ക് ശമനം, റെഡ് അല‍ര്‍ട്ട് പിൻവലിച്ചു, ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

അതേസമയം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് താത്കാലിക ശമനമായതോടെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് പിൻവലിച്ചു. കേരളത്തിന് മുകളിലും അറബിക്കടലിലും കഴിഞ്ഞ ദിവസം കാണപ്പെട്ട നിലയിലുള്ള മേഘക്കൂട്ടങ്ങൾ ഇന്നത്തെ ഉപഗ്രഹദൃശ്യങ്ങളിൽ ദൃശ്യമല്ല. എന്നാൽ ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ പിൻവലിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്.

അതിനിടെ കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് ഭാഗത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളും കടന്ന് കാലവ‍ര്‍ഷം കേരളതീരത്തേക്ക് നീങ്ങുകയാണ്. വരുന്ന ദിവസങ്ങളിൽ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവ‍ര്‍ഷം എത്തും. കേരളത്തിൽ മെയ് 27 ഓടെ കാലവര്‍ഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൻ്റെ പ്രവചനം. മെയ് 26-ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. കാലവര്‍ഷത്തിൽ എത്രത്തോളം മഴ ലഭിക്കും എന്നതിൽ അതിന് ശേഷം വ്യക്തത വരും.

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം, മൽസ്യത്തൊഴിലാളി മരിച്ചു

ലക്ഷദ്വീപിന് സമീപത്തുള്ള ചക്രവാത ചുഴിയാണ് നിലവിൽ കേരളത്തിലെ മഴയ്ക്ക് കാരണം. നിലവിൽ അഞ്ച് ദിവസത്തേക്ക് നൽകിയ മഴ മുന്നിറിയിപ്പിൽ മാറ്റമില്ല. ചില ജില്ലകളിൽ കൂടൂതൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മിഷൻ മേധാവി ഡോ.സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനടുത്ത് മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.