'ആനയേയും കടുവയേയും കണ്ടോടിയിട്ടുണ്ട്', ഇന്നും കത്തുമായി വയനാട്ടിലെ കാടുകൾ താണ്ടുന്ന പോസ്റ്റ്മാൻ...
38 വർഷമായി പോസ്റ്റൽ സർവ്വീസിൽ ജോലിചെയ്യുന്നയാളാണ് പ്രഭാകരൻ. വയനാടൻ കുന്നും മലയും കാടുകളും താണ്ടി കത്തുകളും മറ്റും എത്തിക്കുന്നതിനിടയിൽ പല അപകടങ്ങളും വന്യമൃഗങ്ങളുടെ രൂപത്തിൽ എത്തിയിട്ടുണ്ടെന്ന് പറയുന്നു അദ്ദേഹം.
കൽപ്പറ്റ: സമൂഹമാധ്യമങ്ങൾ (Social Media) അടക്കി വാഴുന്ന കാലത്ത് കത്ത് എഴുത്തിന് എന്ത് പ്രാധാന്യമെന്ന് ചിന്തിക്കാം. എന്നാൽ പോസ്റ്റ്മാൻ (Postman) പ്രഭാകരനോട് ചോദിച്ചാൽ, അദ്ദേഹത്തെയൊന്ന് കണ്ടാൽ ഈ തെറ്റിദ്ധാരണകളെല്ലാം മാറും. പതിവായി വയനാട്ടിലെ (Wayanad) വനമേഖലകൾ താണ്ടുന്നയാളാണ് പ്രഭാകരൻ. ഇപ്പോൾ പോസ്റ്റ് ഓഫീസുകൾ (Post Office) സഞ്ചരിക്കുന്ന ബാങ്കുകൾ കൂടിയാണ്.
38 വർഷമായി പോസ്റ്റൽ സർവ്വീസിൽ ജോലിചെയ്യുന്നയാളാണ് പ്രഭാകരൻ. വയനാടൻ കുന്നും മലയും കാടുകളും താണ്ടി കത്തുകളും മറ്റും എത്തിക്കുന്നതിനിടയിൽ പല അപകടങ്ങളും വന്യമൃഗങ്ങളുടെ രൂപത്തിൽ എത്തിയിട്ടുണ്ടെന്ന് പറയുന്നു അദ്ദേഹം.
കത്ത് കൊടുക്കാൻ പോകുമ്പോൾ പല പ്രാവശ്യം ആനയെ കണ്ട് തിരിച്ചോടിയിട്ടുണ്ട്. സൈക്കിളിൽ പോകുമ്പോൾ മൃഗങ്ങളെ കണ്ടിട്ട് സൈക്കിളിട്ട് ഓടിയിട്ടുണ്ട്. വാച്ചൊക്കെ നഷ്ടപ്പെട്ടുപോയിട്ട്, ആരെങ്കിലുമൊക്കെ എടുത്തുകൊണ്ട് തന്നിട്ടുണ്ട് - പ്രഭാകരൻ തന്റെ കത്തുവഴിയിലെ ജീവിതം ഓർത്തെടുത്തു. ഒരുതവണ മാത്രം കടുവയെ കണ്ടു, അവിടെ നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും പ്രഭാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാലമിങ്ങനെയായാലും കത്തുകളെന്നും കൌതുകമാണ്. ആളുകൾക്ക് ഇപ്പോഴും ഇല്ലെന്റിനോടും കവറിനോടും ആംകാഷയുണ്ടെന്നും ഇഷ്ടംപോലെ കത്തുകളുണ്ടെന്നും അദ്ദേഹം പറയുന്നു. നിലവിൽ അക്ഷയ പോലെ കോമൺ സർവ്വീസ് സെന്ററായി പോസ്റ്റ് ഓഫീസ് മാറിയിരിക്കുകയാണ്. നവ മാധ്യമങ്ങളുടെ കാലത്ത് പിടിച്ചുനിൽക്കാൻ ഇതുവഴി പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് തപാൽ വകുപ്പ്.