അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീമെന്ന് പൊലീസ് വ്യക്തമാക്കി

കല്‍പ്പറ്റ: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം (24) നെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീം എന്ന് പൊലീസ് വ്യക്തമാക്കി.

വാട്സാപ്പ് വഴി തട്ടിപ്പ്

വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോണ്‍ ലഭിക്കുന്നതിന് മുന്‍കൂറായി രണ്ട് ഇ എം ഐ തുകയായ 18666/ രൂപ ആവശ്യപ്പെടുകയും കഴിഞ്ഞ മെയ് മാസം 22 -ാം തീയ്യതി ഗൂഗിള്‍ പേ വഴി പണം വാങ്ങിച്ചെടുക്കുകയുമായിരുന്നു. ലോണ്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ആലപ്പുഴയിൽ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്

അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന വാർത്ത ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിലായി എന്നതാണ്. പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.