കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് കോട്ടയം സ്വദേശിനിയായ യാത്രക്കാരിയുടെ സ്വർണവും പണവുമടങ്ങിയ ബാഗുമായി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞെന്ന് പരാതി. പരാതിയെ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ ഓട്ടോ ഡ്രൈവർ കുറ്റം നിഷേധിച്ചു. പക്ഷേ ഇയാളെ നിലവിൽ കാണാനില്ല.

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷാ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. കോട്ടയം സ്വദേശി സാബിറയുടെ ബാഗാണ് നഷ്ടമായത്. രണ്ടു ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്. ഓട്ടോയിൽ കയറി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ കുട്ടിയെ പിടിക്കാൻ സാബിറ പോകുന്നതിനിടെയാണ് ബാഗുമായി ഓട്ടോ ഡ്രൈവറായ വിൽസൺ കടന്നു കളഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

സാബിറയുടെ പരാതിയിൽ കൊല്ലം പൊലീസ് വിൽസണെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന ഇയാൾ പിന്നീട് നാടുവിട്ടു. കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം . കവർച്ച നടന്ന ഓട്ടോറിക്ഷയിൽ യുവതി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിൽസണെതിരെ കേസെടുത്ത കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.