എഴുപത്തിനാലുകാരിയായ ക്രിസ്റ്റീന വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് കാട്ടുപന്നി ഇവരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇടതുകാലിന്‍റെ തുടയെല്ല് പൊട്ടി,വലതുകൈക്ക് ഒടിവുമുണ്ട്

തോട്ടുമുക്കം: കോഴിക്കോട് തോട്ടുമുക്കത്ത് പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. റിട്ടയേര്‍ഡ് അധ്യാപികക്ക് ഗുരുതര പരിക്ക്. കയ്യുടേയും കാലിന്റേയും എല്ല് പൊട്ടി അവശനിലയിലായ അധ്യാപികയെ അരീക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇവരെ പന്നിആക്രമിച്ചത് സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്കും പന്നി ഓടിക്കയറി. എന്നാൽ കുട്ടികള്‍ക്ക് പരിക്കില്ല.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീന ടീച്ചര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രണത്തില്‍ ഗുരുതര പരിക്കേറ്റത്. എഴുപത്തിനാലുകാരിയായ ക്രിസ്റ്റീന വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് കാട്ടുപന്നി ഇവരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇടതുകാലിന്‍റെ തുടയെല്ല് പൊട്ടി,വലതുകൈക്ക് ഒടിവുമുണ്ട്. ഈ പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു കോഴിക്കോട്ടെ കിഴക്കന്‍ മലയോരമേഖലയില്‍ വര്‍ഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്.

തോട്ടുമുക്കം അങ്ങാടിക്ക് സമീപമാണ് ഇപ്പോള്‍ കാട്ടുപന്നി ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്ത് കാട്ടുപന്നികള്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നി ആക്രണത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഇവിടെ പരിക്കേറ്റിരുന്നു. വന്യജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ മലയോര മേഖലയിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസം താമരശേരി വനം വകുപ്പ് ഓഫീസിനു മുന്നില്‍ പ്രതിഷേധനം സംഘടിപ്പിച്ചിരുന്നു. അതിന് തൊട്ട് പിറകെയാണ് വീണ്ടും കാട്ടുപന്നി ആക്രമണം ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം