കഴിഞ്ഞ രണ്ടുദിവസമായി ചിങ്ങോലിയിലെ കിഴക്കന്‍ഭാഗത്ത് കാട്ടുപന്നിയെ കണ്ടിരുന്നു. ഇന്ന് രാവിലെയാണ് രണ്ട് പേര്‍ പന്നിയുടെ ആക്രമണത്തിന് ഇരയായത്.

ഹരിപ്പാട്: കാട്ടുപന്നി ഭീതിയില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയും മുതുകുളവും. തീരപ്രദേശമായ ഇവിടെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ സാന്നിധ്യം മുന്‍പുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ വലിയ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി ചിങ്ങോലിയിലെ കിഴക്കന്‍ഭാഗത്ത് കാട്ടുപന്നിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു. നേരത്തേ കണ്ടിട്ടില്ലാത്തതിനാല്‍ പശുക്കിടാവാണെന്ന് ആദ്യം പലരും തെറ്റിദ്ധരിച്ചു .

ഇന്ന് രാവിലെ 11 മണിയോടെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം മുരിങ്ങച്ചിറയ്ക്കു വടക്കുഭാഗത്തുവെച്ച് മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ് ചിങ്ങോലി നന്ദനത്തില്‍ പദ്മരാജന് (41) പരിക്കേറ്റു. ഇദ്ദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയല്‍ ചികിത്സതേടി. പിന്നീട് ചിങ്ങോലി പടിഞ്ഞാറന്‍ പ്രദേശത്തെത്തിയ പന്നി വീടിനു സമീപം നിന്ന വീട്ടമ്മയെയും ആക്രമിച്ചു. തുപ്പാശ്ശേരില്‍ സരസമ്മ(69)യ്ക്കാണ് കാലിനു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍ കാട്ടുപന്നിയെ വീണ്ടും ചിലര്‍ കണ്ടു. പിന്നീട് പന്നി മുതുകുളം ഭാഗത്തെത്തി. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.

Read More : കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് : അവ്യക്തത ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ, പരിശോധിക്കുമെന്ന് വനംമന്ത്രി

കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുപന്നിയെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകര്‍ വെടിവെച്ചു കൊന്നിരുന്നു. തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിന് സമീപമാണ് കാട്ടുപന്നിയെ കണ്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി. പ്രജീഷ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.