കാട്ടുപന്നി ആക്രമിച്ചു, വയോധികന് കാലിൽ ഗുരുതര പരിക്ക്; ശസ്ത്രക്രിയ നടത്തി
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലന്റെ കാലിൽ ശസ്ത്രക്രിയ നടത്തി
വയനാട് : പുൽപള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. വയനാട് കല്ലുവയൽ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയലിൽ പണിയെടുക്കുകയായിരുന്ന ബാലനെ രണ്ട് കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലന്റെ കാലിൽ ശസ്ത്രക്രിയ നടത്തി.
തമിഴ്നാട് സ്വദേശിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുവന്നു, പിന്തുടർന്ന തമിഴ്നാട് പൊലീസ് പിടികൂടി
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് മൂന്നംഗ സംഘം ഒരാളെ തട്ടിക്കൊണ്ടു വന്നു. പിന്തുടർന്നെത്തിയ തമിഴ്നാട് പൊലീസ് പിടികൂടി. തട്ടിക്കൊണ്ടു വന്ന തമിഴ് നാട് സ്വദേശി മുഹമ്മദ് പാഷയെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പാലക്കാട് കഞ്ചിക്കോട് വെച്ച് പൊലീസ് പിടികൂടി. ഷെഫീക്ക്, ഷെരീഫ്, നിഷോയ് എന്നിവരാണ് തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുവന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുവരാൻ കാരണമെന്നാണ് വിവരം.
കാറും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
വയനാട് മീനങ്ങാടിയിൽ ബസും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. കുട്ടിരായിൻ പാലത്തിന് സമീപമാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന മീനങ്ങാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കോഴിക്കോട് സ്വദേശികളായ അജിൻ, ജിതിൻ, ജിനെറ്റ് എന്നിവർക്കാണ് പരിക്ക്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
ഹിമാചൽ പ്രദേശിലെ കുളുവിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്ന് മരണം. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഒഡീഷയിലുണ്ടായ മറ്റൊരപകടത്തില്‍കലുങ്കിലിടിച്ച ബസിന് തീപിടിച്ചു.
സായ്ഞ്ച് താഴ്വരയിലെ നിയോലി ഷാൻഷർ റോഡിലാണ് അപകടം നടന്നത്. സ്കൂൾ വിദ്യാർത്ഥികളടക്കം 40 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. റോഡിലെ വളവില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പത്ത് പേർ തത്ക്ഷണം മരിച്ചു. പരിക്ക് പറ്റിയവരെ ഉടനെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ബസ്സിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായ ധനം അനുവദിച്ചു. അതേസമയം ഒഡീഷയിൽ നടന്ന മറ്റൊരു അപകടത്തിൽ കലുങ്കിലിടിച്ച പാസഞ്ചർ ബസിന് തീപിടിച്ചു. യാത്രക്കാരെ ഉടനെ പുറത്തിറക്കിയെങ്കിലും നാല് പേർക്ക് പൊള്ളലേറ്റു. ഫയഫോഴ്സ് എത്തി ബസിലെ തീഅണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം,.