കൂട്ടായ്മയുടെ നേതൃത്വത്തില്‍ 10 ബൈക്കുകളിലും ഒരു കാറിലുമായി 21 അംഗ സംഘം പൊള്ളാച്ചി, മലക്കപ്പാറ വഴി തൃശൂരിലേക്ക് എത്തുന്ന തരത്തില്‍ സംഘടിപ്പിച്ച യാത്രയിലാണ് ആനക്കയത്ത് വച്ച് കാട്ടാന ആക്രമണമുണ്ടായത്.
തൃശൂര്‍: അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആനക്കയത്ത് വച്ച് ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. റൈഡേഴ്‌സ് ക്ലബായ യാത്രികന്‍ കൂട്ടായ്മയിലെ അംഗങ്ങളാണ് ഇരുവരും.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ 10 ബൈക്കുകളിലും ഒരു കാറിലുമായി 21 അംഗ സംഘം പൊള്ളാച്ചി, മലക്കപ്പാറ വഴി തൃശൂരിലേക്ക് എത്തുന്ന തരത്തില്‍ സംഘടിപ്പിച്ച യാത്രയിലാണ് ആനക്കയത്ത് വച്ച് കാട്ടാന ആക്രമണമുണ്ടായത്. ആനക്കയത്ത് വച്ച് രോഹിതും സോനയും സഞ്ചരിച്ച ബൈക്കിന് മുന്നിലെത്തിയ കാട്ടാന തുമ്പികൈകൊണ്ട് സോനയെ അടിച്ചു. അടിയുടെ ആഘാതത്തില്‍ സോന റോഡിലേക്ക് തെറിച്ച് വീണതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു.
ബൈക്കിനടിയില്‍പെട്ട രോഹിതിന്റെ കാലില്‍ ആന ചവിട്ടുകയും തുമ്പികൈ കൊണ്ട് നിലത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ആന കാട്ടിലേക്ക് പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിതനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം മൂന്നാറിൽ മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് തലകീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഏൽക്കാതെ രക്ഷപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

