നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാൽ മഞ്ഞ ബൈക്ക് പിന്തുടർന്ന ്നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

കോഴിക്കോട്: രാത്രി നഗരമധ്യത്തില്‍വെച്ച് യുവതിക്ക് നേരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് നടുവട്ടം സ്വദേശി ഉലാമുപറമ്പ് വീട്ടില്‍ മുഹമ്മദാലി (ബാബു 40) ആണ് പിടിയിലായത്. നടക്കാവ് എസ്.ഐ ലീലാ വേലായുധന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 19-ാം തീയ്യതി രാത്രി 10.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വരുന്ന ഭര്‍ത്താവിനെ കാത്ത് മാവൂര്‍ റോഡ് ജംഗ്ഷന് സമീപം നില്‍ക്കുകകയായിരുന്നു യുവതി. ഇതിനിടെ ബൈക്കില്‍ എത്തിയ മുഹമ്മദാലി യുവതിയോട് പുറകില്‍ കയറാന്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതെ മാറി നിന്ന യുവതിയെ ഇയാള്‍ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. 

ഇതിനിടയില്‍ പ്രതിയുടെ ടീഷര്‍ട്ടിലും ബൈക്കിലും പിടിച്ച യുവതിയെ ഇയാള്‍ റോഡിലൂടെ വലിച്ചിഴച്ച് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. പിന്നീട് ഭര്‍ത്താവ് എത്തിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ മഞ്ഞ ബൈക്കിലാണ് എത്തിയതെന്ന യുവതിയുടെ മൊഴി നിര്‍ണായകമായി. ഈ നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദാലി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം