ചേർത്തലയിൽ കോടതി വളപ്പിൽ യുവതിക്ക് ക്രൂര മർദ്ദനം, ഭർത്താവും ഭർതൃ സഹോദരിയും വളഞ്ഞിട്ട് തല്ലി
യുവതിയും ഭർത്താവും തമ്മിലുളള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്.

ആലപ്പുഴ : ചേര്‍ത്തലയിലെ കുടുംബ കോടതി വളപ്പിൽ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങൾ തമ്മിൽ പൊരിഞ്ഞ തല്ല്. ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങൾ കൂടി ചേർന്നതോടെ അരമണിക്കൂറോളം കോടതി വളപ്പിൽ പൊലീസിന് മുന്നിൽ സംഘർഷമുണ്ടായി.
ചേർത്തലയിലെ കുടുംബ കോടതി വളപ്പിൽ കഴിഞ്ഞ ദിവസമാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. വിവാഹ മോചനത്തിനൊടുവിൽ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മിൽ തർക്കമുണ്ടായത്. രണ്ട് കുട്ടികളെയും ഭർത്താവിന് കൈമാറാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഭാര്യ ഇതിന് തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ഇതാണ് കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. ഭാര്യയും നാത്തൂനും തമ്മിൽ തുടങ്ങിയ കയ്യാങ്കളിയിൽ ഭർത്താവും ഭകൂടി ചേർന്നതോടെ കൂട്ടയടിയായി. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി.
READ MORE അനിൽ ആന്‍റണിക്ക് ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടും; ന്യായീകരിച്ച് എലിസബത്ത് ആന്‍റണി
കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗംശാന്തമാക്കുകയായിരുന്നു. ഭാര്യ നിലത്തിട്ട് ചവിട്ടിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഭർത്താവ് ഗിരീഷിനെതിരെ ചേർത്തല പൊലീസ് കേസെടുത്തു. ഒന്നരവർഷത്തോളം പ്രണയിച്ചശേഷമാണ് ഇവർ വിവാഹിതരായത്. കോടതി വളപ്പിൽ നാലാം തവണയാണ് ഇവർ തമ്മിൽഅടിയുണ്ടാകുന്നത്. കഴിഞ്ഞ മൂന്നുതവണയും അടിപിടിയിൽ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കോടതിയിൽ വെച്ചുണ്ടായ അടിപിടിയിൽ അഭിഭാഷകർക്കടക്കം മർദ്ദനമേറ്റിരുന്നു. ഇതോടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് ചേർത്തല കുടുംബ കോടതിയിലേക്ക് മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ്