പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ ബോധം പോയി, യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, പരാതി നൽകി
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് രജിത മരിച്ചത്. കഴിഞ്ഞ 21നാണ് വനിത ശിശു ആശുപത്രിയിൽ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്.

കുമരകം: ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് പുത്തൻപുരവെളി വീട്ടിൽ രവി-പെണ്ണമ്മ ദമ്പതികളുടെ മകളാണ്. യുവതിയുടെ മരണത്തിന് കാരണം ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് രജിത മരിച്ചത്. കഴിഞ്ഞ 21നാണ് വനിത ശിശു ആശുപത്രിയിൽ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. തുടർന്ന് ഗുരുതരാവസ്ഥയിലായ രജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. രജിതയുടെ രണ്ടാമത്തെ പ്രസവമാണിത്.
യുവതിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. രജിതയുടെ മരണത്തിന് കാരണം ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പൊലീസിന് പരാതി നല്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണവും തുടർ നടപടികളും വേണമെന്ന് കാട്ടി പി.പി ചിത്തരഞ്ജൻ എം.എൽ.എ ആരോഗ്യമന്ത്രി വീണ ജോർജിന് കത്ത് നൽകിയിട്ടുണ്ട്.
Read More : മല്ലു ട്രാവലർ കാനഡയിൽ, എത്രയും വേഗം മടങ്ങിയെത്തണമെന്ന് പൊലീസ്; എയർപോർട്ടുകളിൽ ലുക്ക് ഔട്ട് നോട്ടീസ്