എടത്വയിൽ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം രക്തസ്രാവവും ഹൃദയസ്തംഭനവും ഉണ്ടായതായി റിപ്പോർട്ട്. വീട്ടുകാരെ കാണാനും മറ്റ് ആശുപത്രിയിലേക്ക് മാറ്റാനും അനുവദിച്ചില്ലെന്ന് ആരോപണം.

എടത്വ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്‍റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു.

എന്നാല്‍, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെ നിത്യ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.