സുകന്യ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങവെ മണ്‍തിട്ട  ഇടിഞ്ഞുവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

ഇടുക്കി : കനത്ത മഴയ്ക്കിടെ പഴയ മൂന്നാറില്‍ മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന്‍റെ പിന്‍ ഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബഹുനില കെട്ടിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം മണ്‍തിട്ടയില്‍ വീഴുന്നതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. ഇന്നലെ വൈകുന്നേരത്തേോടെയാണ് പഴയ മൂന്നാര്‍ മൂലക്കടയിലെ പാര്‍വ്വതിയുടെ വീടിന് പിന്‍ഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞുവീണത്. 

ഈ സമയം മരുമകള്‍ സുകന്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുകന്യ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങവെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. മൂലക്കടയില്‍ ലയങ്ങളായി നിലനിന്നരുന്ന പല കെട്ടിടങ്ങളും ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.

ഇത്തരത്തില്‍ പാര്‍വ്വതിയുടെ വീട്ടിന്‍റെ ഇരുവശത്തും രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്. ഇവിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം പിന്‍ഭാഗത്തെ മണ്‍തിട്ടയില്‍ വീഴുന്നതാണ് അപകടത്തിന് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മണ്ണിടിച്ചലില്‍ വീടിന്‍റെ കുളിമുറിയും അടുക്കളയും പൂര്‍ണ്ണമായി തകര്‍ന്നു. പ്രശ്നത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുകള്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്‍റ അടിഭാഗത്തെ മണ്‍തിട്ടയാണ് വെള്ളം കയറിയതോടെ ഇടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കാതെ താമസം അസാധ്യമാണ്.