യുവതി ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം പൂർണ്ണമായും കത്തിയമര്‍ന്നു
വീടിന്റെ മുകൾ നിലയിൽ ബാത്ത് റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബാംഗ്ലൂരിൽ താമസമാക്കിയ ഇവർ ഒരാഴ്ച മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്.
തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി വീട്ടിൽ ദീപുവിൻ്റെ ഭാര്യ സ്മിതയാണ് മരിച്ചത്. 45 വയസായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ് സ്മിത.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അന്തിക്കാട് പഴുവിലെ വീടിന്റെ മുകൾ നിലയിലെ ശുചി മുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലായിരുന്നു. ശുചിമുറിയുടെ കതകുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ബാംഗ്ലൂരുവിൽ താമസമാക്കിയ ഇവർ ഒരാഴ്ച മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും വിവരങ്ങൾ ശേഖരിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.