ആൺവേഷം കെട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതി റിമാന്‍ഡില്‍
പുരുഷൻ എന്ന് വിശ്വസിപ്പിക്കാൻ, ചന്തു എന്ന പേരിൽ വ്യാജ ഐ ഡി ഉപയോഗിച്ചായിരുന്നു സന്ധ്യ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. ദിവസങ്ങൾക്ക് ശേഷം ആൺ വേഷത്തിൽ, മാവേലിക്കരയിൽ എത്തി വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് വിളിച്ചു ഇറക്കി കൊണ്ടുപോയി.
ആലപ്പുഴ: ആൺവേഷം കെട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ (Kidnapping) കേസിൽ യുവതി റിമാൻഡിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യ ആണ് ആൾമാറാട്ടം നടത്തി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. മാവേലിക്കര ഉമ്പർനാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ആണ് യുവതി തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി പോലീസിന് കിട്ടിയിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്ഥത്തിൽ അന്വേഷണം ഒരാഴ്ച പിന്നിട്ടപ്പോഴാണ്, കേസിന്‍റെ ചുരുളഴിഞ്ഞത്. വിദ്യാർത്ഥിനിയെ സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി സന്ധ്യ പരിചയപ്പെടുന്നത്. പുരുഷൻ എന്ന് വിശ്വസിപ്പിക്കാൻ, ചന്തു എന്ന പേരിൽ വ്യാജ ഐ ഡി ഉപയോഗിച്ചായിരുന്നു സന്ധ്യ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. ദിവസങ്ങൾക്ക് ശേഷം ആൺ വേഷത്തിൽ, മാവേലിക്കരയിൽ എത്തി വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് വിളിച്ചു ഇറക്കി കൊണ്ടുപോയി.
പോലീസ് അന്വേഷണത്തിൽ തൃശൂരിൽ നിന്നാണ് സന്ധ്യയേയും പെൺകുട്ടിയെയും കണ്ടെത്തിയത്. പോക്സോ നിയമ പ്രകാരം സന്ധ്യക്ക് എതിരെ കുറത്തികാട് പോലീസ് കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചത്തിന് കാട്ടാക്കട സറ്റേഷനിൽ പ്രതിക്ക് എതിരെ രണ്ട് പൊക്സോ കേസുകൾ നിലവിലുണ്ട്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ്, കുറത്തികാട് സി.ഐ എസ്.നിസാം, എസ്.ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, അരുൺ ഭാസ്കർ, ഷെഫീഖ്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ സ്വർണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.