മദ്യത്തിൽ വെള്ളം ചേർക്കാതെ നൽകുന്നതിനാൽ ഇവിടെ നിന്നും മദ്യം കഴിക്കുന്നതിന് അവിശ്യക്കാർ ഏറെയായിരുന്നു.  

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ സ്റ്റാർ ബാറുകളെ വെല്ലുന്ന തരത്തില്‍ മദ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. വള്ളികുന്നം താളിരാടി മുറിയിൽ സജി ഭവനത്തിൽ സരോജിനിയെ (59) ആണ് അറസ്റ്റ് ചെയ്തത്. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ബിവറേജ് കോർപ്പറേഷനിൽ നിന്നും വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി 200 രൂപ നിരക്കിലാണ് സരോജിനി ആവശ്യക്കാർക്ക് നൽകിയിരുന്നത്. മദ്യത്തിൽ വെള്ളം ചേർക്കാതെ നൽകുന്നതിനാൽ ഇവിടെ നിന്നും മദ്യം കഴിക്കുന്നതിന് അവിശ്യക്കാർ ഏറെയായിരുന്നു.

ബാറുകൾ തുറക്കാത്ത ദിവസങ്ങളിൽ വീട്ടിൽ ഇരുന്ന് കഴിക്കുന്നതിന് സൗകര്യം ഉള്ളതിനാൽ ഇതൊരു മിനി ബാറായാണ് പ്രവർത്തിച്ചിരുന്നത്. എക്സൈസ് വരുന്നുണ്ടോ എന്നറിയാൻ പല സ്ഥലത്തും കൂലിക്ക് ആളുകളെ നിർത്തിയാണ് സരോജിനി മദ്യവിൽപന നടത്തിയിരുന്നത്. അയതിനാൽ പലപ്പോഴും ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

സരോജിനി പല അബ്കാരി കേസുകളിലും പ്രതിയാണെന്ന് അധികൃതര്‍ പറയുന്നു. മാസങ്ങളായി ഇവരുടെ വീടും പരിസരവും എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. സരോജിനിയുടെ വീടിന് സമീപത്തുള്ള മദ്യവിൽപന നടത്തി അറസ്റ്റിലായ ബിനിഷ് ഭവനത്തിൽ ശോഭന തിരുവനന്തപുരം വനിത ജയിലിൽ റിമാൻഡിലാണ്. സരോജിനിയേയും റിമാൻഡ് ചെയ്തു.