കരകൗശല വസ്തുക്കളിലൂടെ പുതിയൊരു ജീവിതം നെയ്തെടുത്ത് സ്വയം തൊഴിൽ കൂട്ടായ്മ
കോട്ടപ്പുറം അതിരൂപതയ്ക്ക് കീഴിലുള്ള കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി എന്ന സ്ഥാപനമാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. 'കിഡ്സ്' എന്ന സന്നദ്ധ സംഘടനയാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
തൃശൂർ: കുളവാഴയും തഴയും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിച്ച് വരുമാനം കണ്ടെത്തി തൃശൂർ കോട്ടപ്പുറത്തെ സ്വയം തൊഴിൽ കൂട്ടായ്മ. കൊടുങ്ങല്ലൂർ തീരദേശ മേഖലയിലെ മുന്നൂറോളം സ്ത്രീകളും അംഗപരിമിതരുമാണ് ഇത്തരം ഉത്പന്നങ്ങൾ വിപണനം നടത്തി ജീവിത മാർഗം കണ്ടെത്തുന്നത്.
കോട്ടപ്പുറം അതിരൂപതയ്ക്ക് കീഴിലുള്ള കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി എന്ന സ്ഥാപനമാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. 'കിഡ്സ്' എന്ന സന്നദ്ധ സംഘടനയാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കുളവാഴയും തഴയും ഉപയോഗിച്ച് നിർമ്മിച്ച പായകൾ, പൂക്കൂടകൾ, ബാഗുകൾ, കുഷ്യനുകൾ എന്നിവ വാങ്ങനായി നിരവധി പേർ എത്തുന്നുണ്ട്. വൈവിധ്യമാർന്ന പ്രദർശനങ്ങൾ വഴിയും ഓൺലൈനിലൂടെയുമാണ് ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നത്.
സ്ത്രീകളുടെ സ്വയം സഹായ കൂട്ടായ്മയാണ് കുളവാഴ ശേഖരിക്കുന്നത്. എന്നാൽ പ്രളയത്തിന് ശേഷം കുളവാഴ ശേഖരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണെന്നും നിർമ്മാണത്തിന് ആവശ്യമായ തോതിൽ കുളവാഴ ലഭിക്കുന്നില്ലെന്നും കൂട്ടായ്മ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇവർക്ക് പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ട്.