ക്ഷേത്രാങ്കണത്തില്‍ വച്ച് കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണ മാല നഷ്ടപ്പെട്ടു. വിവരമറിഞ്ഞ സുഭദ്രാമ്മ  ക്ഷേത്രമുറ്റത്ത് കിടന്ന് വലിയ വായില്‍ കരഞ്ഞു. കരച്ചില്‍ കണ്ട മറ്റൊരു സ്ത്രീ കൈയില്‍ കിടന്ന രണ്ടു പവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകള്‍ ഊരി സുഭദ്രയ്ക്ക് കൊടുത്തു.

കൊല്ലം: ക്ഷേത്ര സന്നിധിയിൽ (Inside Temple) വച്ച് മാല മോഷണം (Theft) പോയതറിഞ്ഞ് കരഞ്ഞു നിലവിളിച്ച വയോധികയെ ആശ്വസിപ്പിക്കാൻ സ്വന്തം കൈയിലെ സ്വർണ വളകൾ (Bangles) ഊരി നൽകിയ സ്ത്രീയെ തേടി നാട്. കൊല്ലം പട്ടാഴി ദേവി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ സുഭദ്രയ്ക്കാണ് ഒരു മുന്‍ പരിചയവും ഇല്ലാത്തൊരു സ്ത്രീ തന്‍റെ കൈയിലെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകള്‍ നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഊരും പേരും അറിയാത്തൊരു നല്ല മനസുകാരിയുടെ സ്നേഹത്തില്‍ ചാലിച്ച സ്വര്‍ണം കൊണ്ട് തീര്‍ത്ത മാലയാണ് സുഭദ്രാമ്മയുടെ കൈയിലിരിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര പട്ടാഴി ദേവീക്ഷേത്രത്തില്‍ ഉല്‍സവം തൊഴാന്‍ പോയത്. ക്ഷേത്രാങ്കണത്തില്‍ വച്ച് കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണ മാല നഷ്ടപ്പെട്ടു. വിവരമറിഞ്ഞ സുഭദ്രാമ്മ ക്ഷേത്രമുറ്റത്ത് കിടന്ന് വലിയ വായില്‍ കരഞ്ഞു.

കരച്ചില്‍ കണ്ട മറ്റൊരു സ്ത്രീ കൈയില്‍ കിടന്ന രണ്ടു പവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകള്‍ ഊരി സുഭദ്രയ്ക്ക് കൊടുത്തു. വള വിറ്റ് കിട്ടുന്ന പണം കൊണ്ട് മാല വാങ്ങണമെന്ന് പറഞ്ഞ് സ്വന്തം പേരു പോലും പറയാതെ അവര്‍ മടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമെല്ലാം നല്ല മനസുളള ആ സ്ത്രീയെ കണ്ടെത്താനുളള ഓട്ടത്തിലാണ്.

സിസിടിവി ദൃശ്യങ്ങളില്‍ ആ നന്മ മനസിന്‍റെ മുഖം തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷാല്‍ ദേവി തന്നെ സുഭദ്രാമ്മയുടെ മുന്നില്‍ അവതരിച്ചതാണെന്ന് വിശ്വസിക്കുന്നവരുണ്ട് പട്ടാഴിയില്‍. അതെന്തായാലും ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന ആ സ്ത്രീയുടെ സ്ഥാനം തന്‍റെ മനസിലെന്നും ദൈവത്തിന് തുല്യമായിരിക്കുമെന്ന് സുഭദ്രാമ്മ പറയുന്നു. 

ചൂട് കനക്കുന്നു; പുനലൂരിൽ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു

കൊല്ലം പുനലൂരിൽ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു (Sunburn). കൗൺസിലറും സിപിഎം നേതാവുമായ ദിനേശിന്റെ കൈയ്ക്കാണ് കനത്ത ചൂടിൽ പൊള്ളലേറ്റത്. കലയനാട്ട് ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പൊള്ളലേറ്റത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വരണ്ട കാലാവസ്ഥ തുടരും എന്നാണ് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടന്നേക്കും. ആറ് ജില്ലകൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം പുനലൂരിലാണ്.

കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെൽഷ്യസും പാലക്കാട് 37.6 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നിവടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നു.

അതേസമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് തൃശ്ശൂർ വെള്ളാനിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, പാലക്കാട് പട്ടാമ്പി, വെള്ളാനിക്കര, കണ്ണൂർ എയർപോർട്ട് എന്നിവടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നെന്നാണ് കെഎസ്ഡിഎംഎയുടെ (KSDMA) കണക്ക്. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.