മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു. കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി ഒഴുക്കിലേക്ക് എടുത്തുചാടി.

എടത്വാ (ആലപ്പുഴ): തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും മരംവെട്ട് തൊഴിലാളി രക്ഷകനായി. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ദേവസ്വംചിറ വീട്ടിൽ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായത്. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകൻ അദ്രിനാഥുമാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു. 

കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി തോട്ടിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കിൽപ്പെട്ടു. വീട്ടിനുള്ളിൽ ടിവി കണ്ടിരുന്ന ഷാജി അലമുറകേട്ട് ഓടിയെത്തിയപ്പോൾ തോട്ടിലൂടെ ഒഴുക്കിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു. ഇതോടെ ഷാജി തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പ്രാഥമിക ശുശ്രൂഷ തേടി. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.