കോഴിക്കോട് മാളിൽ സിനിമ കാണാനെത്തിയ നെയ്യാറ്റിൻകരയിലെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, റിമാൻഡ്
കഴിഞ്ഞ ദിവസം താമരശേരിയിലെ മാളിൽ സിനിമ കാണാൻ എത്തിയ നെയ്യാറ്റിൻകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്
കോഴിക്കോട്: സിനിമ കാണാൻ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ് (35) നെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം താമരശേരിയിലെ മാളിൽ സിനിമ കാണാൻ എത്തിയ നെയ്യാറ്റിൻകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. പൊതു പ്രവർത്തകയായ യുവതി നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് ശക്തമായി പ്രതികരിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ താമരശേരി പൊലിസ് എസ് ഐ ശ്രീജിത്ത്, എ എസ് ഐ ജയപ്രകാശ്, സി പി ഒ വിപിൻ എന്നിവർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവടക്കം എട്ടുപേർ കസ്റ്റഡിയിലായി എന്നതാണ്. ഡി വൈ എഫ് ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ് ജിനേഷും പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേരെയാണ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത എട്ടാമനെ ജുവനയിൽ കോടതിയിൽ ഹാജരാക്കി. പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു കേസിന്‍റെ തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ മലയിൻകീഴ് പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് പ്രതികളെല്ലാം കുടുങ്ങിയത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഇൻസ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയത്തിന് പിന്നാലെയാണ് ഈ സംഭവങ്ങളെല്ലാം നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.