പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും അത് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. 

പത്തനംതിട്ട: സമൂഹമാധ്യമം (Social Media) വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ (Marriage) വാഗ്ദാനം നൽകി പീഡിപ്പിച്ച (Rape) ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ 21കാരൻ പിടിയിൽ. മാരൂർ സ്വദേശി ആർ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. രാത്രി 11 മണിയോടെയാണ് അജിത്ത് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതെന്നാണ് കേസ്. 

പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും അത് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഒരു പവന്റെ സ്വർണ്ണവും നാലായിരം രൂപയുമാണ് പെൺകുട്ടിയിൽ നിന്ന് അജിത്ത് തട്ടിയെടുത്തത്. സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ആർ. ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷണം പതിവ്, പ്രതിയെ പൊക്കി പൊലീസ്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലാ ആശുപത്രിയിലെയും പരിസരത്തെയും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുന്ന പൊള്ളാച്ചി സ്വദേശിയാണ് അറസ്റ്റിലായത്. സൂരക്കൽ, സെൻനിയൂർ, അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്

ഒറ്റകൈയ്യനായ ഇയാൾ സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് വാഹനം മോഷ്ടിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബൈക്ക് മോഷണം പോയതായി നെന്മാറ സ്വദേശി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. മുമ്പും ഇത്തരം മോഷണം നടത്തിയിട്ടുള്ള ഫൈസലിന്റെ സാന്നിദ്ധ്യം ജില്ലാ ആശുപത്രിയിലും പരിസരത്തും കണ്ടതോടെ പിടികൂടുകയായിരുന്നു. 

ചോദ്യം ചെയ്യലിൽ നെന്മാറ സ്വദേശിയുടെ ബൈക്കും മോഷ്ടിച്ചത് താനാണെന്ന് ഫൈസൽ മൊഴി നൽകി. നമ്പർ പ്ലേറ്റ് മാറ്റി ഫൈസൽ സ്വന്തമായി ബൈക്ക് ഉപയോഗിക്കുകയായിരുന്നു. ഇതേ ബൈക്കിലാണ് പ്രതി ജില്ലാ ആശുപത്രിയിലും എത്തിയത്. ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 

മോഷണക്കേസിൽ പിടിക്കപ്പെട്ടു, പുറത്തെത്തിയത് നാടിനെ നടുക്കിയ അരുംകൊല, സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി

പാലക്കാട്: മോഷണക്കേസിലെ (Theft Case) പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിലൂടെ പുറത്തെത്തിയത് കൊലപാതകം (Murder). രണ്ട് മാസം മുമ്പ് തന്റെ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് മുഹമ്മദ് ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സുഹൃത്ത് ലക്കിടി മംഗലം സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി.

പാലപ്പുറത്തെ വിജനമായ പറമ്പിലാണ് ആഷിഖിനെ ഫിറോസ് കുഴിച്ചുമൂടിയിരുന്നത്. ആഷിഖിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫിറോസ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 17ന് രാത്രി യാണ് ഫിറോസ് കൃത്യം നടത്തിയത്. ഒറ്റപ്പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കത്തി കൊണ്ട് ആക്രമിക്കാൻ ആദ്യം ശ്രമിച്ചത് ആഷിഖ് ആണെന്നും ഇതു ത‌ടയുന്നതിനിടയിലാണ് ആഷിഖിനെ ഫിറോസ് കുത്തിയതെന്നുമാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. ആഷിഖിന്റെ കഴുത്തിലാണ് കുത്തേറ്റത്. 

മൃതദേഹം പ്രതി പാലപ്പുറത്തെ വിചനമായ പറമ്പിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കയ്യിലെ ചരടും മോതിരവും കണ്ട് മരിച്ചത് ആഷിഖ് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

2015ൽ നടത്തിയ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂരിലെ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ് ഫിറോസ്.