മുത്തങ്ങയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍; ഓട്ടോയില്‍ കടത്തിയ ചാരായവും പിടിച്ചെടുത്തു
വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ എം ഡി എം എയുമായി തോട്ടുമുക്കം സ്വദേശി മൂന്ന്‌തൊട്ടിയില്‍ ബോണി സെബാസ്റ്റ്യന്‍ (23) ആണ് പിടിയിലായത്
കല്‍പ്പറ്റ: വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ എം ഡി എം എയുമായി തോട്ടുമുക്കം സ്വദേശി മൂന്ന്‌തൊട്ടിയില്‍ ബോണി സെബാസ്റ്റ്യന്‍ (23) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 10.600 ഗ്രാം എം ഡി എം.എയാണ് യുവാവില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ എന്‍ഡിപിഎസ് നിയമ പ്രകാരം കേസെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു മൃദുല്‍, പി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി ചന്ദ്രന്‍, കെ യു ജോബിഷ് എന്നിവരാണ് പരിശോധന നടത്തിയത്. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡിലെ ഏരിയപ്പള്ളിയില്‍ നിന്നാണ് ഓട്ടോറിക്ഷയില്‍ ചാരായം കടത്തിയ യുവാവ് പിടിയിലായത്.
20 ലിറ്റര്‍ ചാരായം വാഹനത്തില്‍ നിന്ന് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പാടിച്ചിറ അമരക്കുനി പന്നിക്കല്‍ സന്തോഷ് (38) ആണ് പിടിയിലായത്. ചാരായം വില്‍പനക്കായി കൈമാറിയ ചാമപ്പാറ ഭാഗത്ത് സീതാമൗണ്ട് പുത്തന്‍പറമ്പില്‍ ചൂനായില്‍ സ്‌റ്റൈജു എന്നയാള്‍ക്കെതിരെയും കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'വേണമെങ്കിൽ കാറും വസതിയും കൂടി തിരികെ തരാം': പൊലീസ് സുരക്ഷ കുറച്ചതിനെക്കുറിച്ച് വിഡി സതീശൻ
ഓട്ടോയും കസ്റ്റഡിയിലെടുത്തു. അമരക്കുനി ഭാഗത്ത് നിന്നാണ് ചാരായം കടത്തികൊണ്ടു വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, വിജിത്ത്, ദിനീഷ്, ബാബു, നിക്കോളാസ് ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.