പാലക്കാട് കഞ്ചിക്കോട് ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ബന്ധുക്കൾ തന്നെയായിരുന്നു. സംഭവത്തിൽ തിരുനെല്ലായി സ്വദേശി രവീന്ദ്രൻ അറസ്റ്റിലായി.

പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ആക്രമണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസ്സിൽ ബിനുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി. പിടിയിലായത് തിരുനെല്ലായി സ്വദേശി രവീന്ദ്രൻ. രവീന്ദ്രൻ്റെ ഫോണിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് പറഞ്ഞാണ് അക്രമി സംഘം ബിനുവിനെ വിളിച്ചു വരുത്തിയത്. പിന്നീട് അകത്തേത്തറയിൽ വെച്ച് 5 അംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് അതിക്രൂരമായി മർദിച്ചു ബിനുവിന് 15 ലക്ഷം രൂപ ലോട്ടറി അടിച്ചെന്നായിരുന്നു ആക്രമി സംഘത്തിന്റെ ധാരണ. ഈ പണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ബിനുവിൻറെ ഉടമസ്ഥതയിലുള്ള 5 കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. മെയ് 30 ന് തട്ടിക്കൊണ്ടുപോകൽ സംഘം പുറത്ത് പോയതൊടെ ബിനു സാഹസികമായി വീട്ടിൽ നിന്ന് ഇറങ്ങിയോടി ചാവടിയിൽ കമ്പനിയിലേക്ക് ഓടികയറിയ ബിനുവിനെ, നാട്ടുകാർ ചേർന്നാണ് പൊലീസിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബിനുവിന് കാലിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പ്രതികൾ ഇവരുടെ ബന്ധുക്കൾ തന്നെയാണ്.