യുവാവിനെ പരിക്കേൽപ്പിച്ച ശേഷം പണം പിടിച്ചുപറിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് താമസിക്കുന്ന അൻസിൽ ഷാ (24), മട്ടാഞ്ചേരി ലോബോ ജംഗ്ഷൻ ഭാഗത്ത് താമസിക്കുന്ന തവള അനീഷ് എന്ന അനീഷ് (33) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: യുവാവിനെ പരിക്കേൽപ്പിച്ച ശേഷം പണം പിടിച്ചുപറിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് താമസിക്കുന്ന അൻസിൽ ഷാ (24), മട്ടാഞ്ചേരി ലോബോ ജംഗ്ഷൻ ഭാഗത്ത് താമസിക്കുന്ന തവള അനീഷ് എന്ന അനീഷ് (33) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30 -ന് വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയ ചുള്ളിക്കൽ നിവാസിയായ യുവാവിനെയാണ് പ്രതികൾ തടഞ്ഞു നിർത്തി പോക്കറ്റിൽ നിന്നും ബലമായി പണം പിടിച്ചു പറിക്കുകയും മർദ്ദിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഭയന്ന് യുവാവ് വീട്ടിലേക്കു പോയി. തുടർന്ന് വീട്ടുകാരോട് വിവരം പറയുകയും അടുത്ത ദിവസം സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത മട്ടാഞ്ചേരി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ അഭിലാഷ് എന്നയാൾ ഒളിവിൽ ആണ് എന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികളായ അഭിലാഷും അനീഷും അൻസിൽ ഷായും മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെയും കൊച്ചി സിറ്റിയിലെ മറ്റു പല സ്റ്റേഷനുകളിലെയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായിട്ടുള്ള കൊടും ക്രിമിനലുകളാണ് എന്ന് മട്ടാഞ്ചേരി പൊലീസ് പറഞ്ഞു.
അനീഷിനും അഭിലാഷിനും എതിരെ മുൻപ് കാപ പ്രകാരം പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ് കെ ആറിന്റെ നിർദേശാനുസരണം മട്ടാഞ്ചേരി ഇന്സ്പെക്ട൪ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെക്ട൪മാരായ സന്തോഷ് മോൻ കെഎം, ഹരിശങ്കർ ഒഎസ്, മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആന്റോ മത്തായി, എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫീസർ മാരായ ജെൻസൻ, സനീഷ്, ബേബി ലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
