ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം; സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി
കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്.
സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരു വയസ്സുള്ള മകളുണ്ട്. പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 2020 നവംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും പിതാവ് അബ്ദുൽസലാം പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവമ്പാടി പൊലീസ് സ്റ്റേഷൻ ഓഫീസർ കെ. സുമിത് കുമാർ പറഞ്ഞു.
Read more: കുഞ്ഞനിയന്റെ പിണക്കം മാറ്റാൻ അഞ്ച് കിലോയുള്ള കത്ത്, തീർന്നത് 12 മണിക്കൂറിൽ, 434 മീറ്റർ നീളം.
ആവിക്കലില്‍ സംഘര്‍ഷം: ഒരു സ്‍ത്രീക്ക് പരിക്ക്, അറസ്റ്റ്, പൊലീസ് ആക്രമിച്ചെന്ന് നാട്ടുകാര്‍
കോഴിക്കോട്: ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ് പണി തുടങ്ങാനുള്ള നീക്കത്തിന് എതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിക്കുകയാണ്. പൊലീസ് തങ്ങളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലിനജല പ്ലാന്‍റ് പണി തുടങ്ങാന്‍ നീക്കം തുടങ്ങിയതോടെ നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ച് സംഘടിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസെത്തി. മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ചും നടത്തി. മലിനജല പ്ലാന്‍റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്‍റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും.