ഉള്ളാൾ സ്വദേശിയും പെൺ സുഹൃത്തുമാണ് നേരത്തെ ആക്രമണത്തിന് ഇരയായത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം ഇരുവരേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തിയെന്നാണ് പരാതി.

കാസർകോട്: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടുന്നതിനിടയിൽ വനിത പൊലീസ് ഓഫീസറുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമാൻ ആണ് അറസ്റ്റിലായത്. കാസർകോട് ഹൊസങ്കടിയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമാനെ മഞ്ചേശ്വരം പോലീസ് മംഗളൂരു കൊപ്പള പച്ചക്കറി മാർക്കറ്റിൽ വെച്ച് പിടികൂടിയത്. ഹൊസങ്കടിയിൽ വച്ച് മൊയ്നുദ്ദീൻ വനിതാ പൊലീസ് ഓഫീസർ വന്ദനയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ജനുവരി 14 നായിരുന്നു സംഭവം.

യുവതിയേയും, യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെയാണ് പ്രതി വനിതാ പൊലീസ് ഓഫീസറെ ആക്രമിച്ച് രക്ഷപ്പെട്ടത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ‌ വന്ദനയുടെ വലത് കൈയിലെ ചൂണ്ടു വിരലിന്‍റെ എല്ലാണ് മൊയ്നുദ്ദീൻ പൊട്ടിച്ചത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയാണ് പ്രതി മംഗളൂരുവിലുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഉടൻ മഞ്ചേശ്വരം പോലീസ് മംഗളൂരുവിലെ കൊപ്പള പച്ചക്കറി മാർക്കറ്റിൽ എത്തി മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉള്ളാൾ സ്വദേശിയും പെൺ സുഹൃത്തുമാണ് നേരത്തെ ആക്രമണത്തിന് ഇരയായത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം ഇരുവരേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തിയെന്നാണ് പരാതി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നു കളയുകയായിരുന്നു.പ്രതികൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് മംഗളൂരുവിലെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വനിതാ സിവിൽ പൊലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെട്ടത്. കൂട്ടു പ്രതികളായ മഞ്ചേശ്വരം സ്വദേശി ഹാരിസ് , ബഡാജെ കജൂർ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസൽ എന്നിവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

വനിതാ പൊലീസുദ്യോ​ഗസ്ഥയുടെ കൈവിരൽ ഒടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ | Crime News | Kerala Police