കൊല്ലത്ത് ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കയറി താമസിക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തയാൾ പിടിയിൽ. വിളക്കുപാറ സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണമടക്കം 2.5 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച ജിബിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ് സ്വർണവും പണവും അപഹരിച്ചു. അഞ്ചൽ തഴമേൽ ഇലവുക്കാട്ട് തളുവച്ചിറ വീട്ടിൽ ജിബിൻ ഏലിയാസ് (34)ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. വിളക്കുപാറ സ്വദേശിനിയായ ഷീജയുടെ വീട്ടിൽ നിന്നും 17 ഗ്രാം സ്വർണാഭരണങ്ങളും 12,000 രൂപയും ഉൾപ്പെടെ ഏകദേശം 2.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. ഷീജയുടെ മകന്റെ സുഹൃത്താണ് പിടിയിലായ ജിബിൻ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്.
ഷീജയുടെ ഭർത്താവിന്റെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് കുടുംബസമേതം ഇവർ കിളിമാനൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് പോയിരുന്നു. പതിനേഴാം തീയതി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായ് മനസ്സിലാക്കിയത്. വീട്ടുകാർ കിളിമാനൂരിൽ ആയിരുന്ന സമയത്ത് പരാതിക്കാരിയുടെ മകന്റെ സുഹൃത്തായ ജിബിൻ ഏലിയാസ് ഒരു ദിവസം വീട്ടിൽ താമസിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ചിലതും പണവും കണ്ടെടുത്തു. മോഷണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി ഏരൂർ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


