കടം നല്‍കിയ പണം തിരികെ ചോദിച്ച സഹോദരി ഭര്‍ത്താവിനെ യുവാവ് മരത്തടികൊണ്ട് തലയ്ക്കടിച്ചു
വിദേശത്ത് ജോലിയുണ്ടായിരുന്ന സഹോദരി ഭര്‍ത്താവിന് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് നാട്ടിലെത്തി കച്ചവടം തുടങ്ങാനായാണ് നേരത്തെ കടമായി നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടത്.
അമ്പലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭർത്താവിനെയും യുവാവ് അക്രമിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടിൽ സന്ധ്യ(43) ഭർത്താവ് രാജശേഖരൻ(52) നുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ സഹോദരൻബി ബൈജു (39)വിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു .
എടത്വ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ ആണ് ബൈജു. ബൈജുവിന്റെ വീടിന്റെ നിർമ്മാണത്തിനായി സഹോദരിയുടെ ഭർത്താവ് രാജശേഖരൻ പണം കടം കൊടുത്തിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കൊറോണ രോഗവ്യാപനത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയ രാജശേഖരന് കച്ചവടം തുടങ്ങുന്നതിനായി ഭാര്യാ സഹോദരനോട് പണം തിരികെ ആവശ്യപ്പെട്ടു.
പണം തിരികെ ചോദിച്ചതില്‍ പ്രകോപിതനായ ബൈജു മരത്തടികൊണ്ട് രാജശേഖരന്റെ തലക്കടിക്കുകയായിരുന്നു. തുകണ്ടോടിയെത്തിയ സന്ധ്യയേയും അക്രമിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പോലീസ് കേസെടുത്തു.