Asianet News MalayalamAsianet News Malayalam

ഇതരസമുദായക്കാരുമായി അടുത്തിടപഴകിയ പിതൃസഹോദരന്‍റെ കാല്‍വെട്ടി മാറ്റി യുവാവ്; മറയൂരിനെ ഞെട്ടിച്ച് ആക്രമണം

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ ഒരുമിച്ച് കാറില്‍ പോയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇതര സമുദായക്കാരുമായി മുത്തുപാണ്ടി അടുത്തിടപഴകുന്നത് സംബന്ധിച്ച് വഴക്കുണ്ടായിരുന്നു.

youth chops fathers brothers leg for closely behaving  with other community people
Author
Marayoor, First Published Sep 18, 2019, 1:54 PM IST

ഇടുക്കി: പട്ടാപ്പകല്‍ പിതൃസഹോദരന്‍റെ കാല്‍വെട്ടിമാറ്റി യുവാവ്. ആരും തൊടാനില്ലാതെ അരമണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസ്. മറയൂരിന് സമീപം കോവില്‍ക്കടവ് ടൗണില്‍ വച്ച് രാവിലെയാണ് സംഭവം.

കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുത്തുപാണ്ടി(65)യുടെ വലതുകാലാണ് സഹോദരന്‍ ചിന്നതമ്പിയുടെ മകന്‍ മുരുകന്‍(31) ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. രാവിലെ കോവില്‍ക്കടവ് ജംക്ഷനിലുള്ള വ്യാപാരസ്ഥാപനത്തിന്‍റെ മുന്നില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ നീളമുള്ള വാക്കത്തിയുമായെത്തി യുവാവ് വെട്ടുകയായിരുന്നു.

രക്തം ഒഴുകി കിടന്ന മുത്തുപാണ്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും മുതിര്‍ന്നില്ല. പിന്നീട് അഞ്ചുകിലോമീറ്റര്‍ അകലെ നിന്നും പൊലീസ് എത്തിയാണ് ഇയാളെ മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ ഒരുമിച്ച് കാറില്‍ പോയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇതര സമുദായക്കാരുമായി മുത്തുപാണ്ടി അടുത്തിടപഴകുന്നത് സംബന്ധിച്ച് വഴക്കുണ്ടായിരുന്നു.

വാക്ക് തര്‍ക്കത്തിനൊടുവില്‍ മുരുകന്‍ തന്നെ അടിച്ചതായി  മുത്തുപാണ്ടി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ നടന്ന ആക്രമണം. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. മുത്തുപാണ്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതിനിടെ മുത്തുപാണ്ടിയെ വെട്ടിയ ശേഷം വാക്കത്തിയുമായി മുരുകന്‍ നടന്ന് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്നും പൊലീസിന് ലഭിച്ചു.

Follow Us:
Download App:
  • android
  • ios