ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി യൂത്ത് കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസിന്‍റെ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇത് സംഘടിപ്പിച്ചത്.
കൈപ്പമംഗലം: ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി യൂത്ത് കോൺഗ്രസ് (Youth Congress). യൂത്ത് കോണ്‍ഗ്രസിന്‍റെ കൈപ്പമംഗലം ( kaipamangalam) നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇത് സംഘടിപ്പിച്ചത്. തൃശ്ശൂർ (Trissur) കൈപമംഗലത്തെ എറിയാട് വെച്ചാണ് ഹലാൽ ഫുഡ് ഫെസ്റ്റ് (Halal Food Fest) നടത്തിയത്. കേരളത്തിലേക്ക് വേരുറപ്പിക്കാന്‍ ഹലാൽ വിവാദം പോലുള്ള വിവാദങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു.
ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ എല്ലാ കാര്യങ്ങളിലും സംഘ്പരിവാർ വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.''ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ... വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ...'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.
അതേ സമയം ഹലാല്‍ ഫുഡ് വിവാദത്തില്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്.
പരിപാടി മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. സംസ്ഥാനത്തുടനീളം അന്ന് ബീഫ് ഫെസ്റ്റുകള്‍ നടത്തിയിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി. ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചപ്പോള്‍ പന്നിയിറച്ചി വിളമ്പുമോ എന്ന് ചില കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. അതിന് മറുപടി എന്ന നിലക്കാണ് ബീഫിനൊപ്പം പന്നിയിറച്ചിയും വിളമ്പിയത്.
പന്നിയിറച്ചി വിളമ്പുമോ എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഇന്നലെ എ എ റഹീമിനോട് ചോദിച്ചിരുന്നു. ''ചിലര്‍ക്ക് സംശയം ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍ പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല''-ഡിവൈഎഫ്‌ഐ നേതാല് എസ് സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.