യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് ഇന്നലെ ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തിരികെ കോൺഗ്രസിലേക്ക്   തിരിച്ചെത്തിയത്.  

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ബി.ജെ.പി പ്രവർത്തകർ കൊട്ടിഘോഷിച്ചു പ്രചരിപ്പിക്കുന്നതിനിടെ അതേ നേതാവ് ബി.ജെ.പി വിട്ട് തിരികെ കോണ്‍ഗ്രസിലേക്ക്. 

Add Asianetnews as a Preferred SourcegooglePreferred

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലാണ് യുവാവ് പാർട്ടി വിട്ടതെന്നും ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് ഇന്നലെ ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തിരികെ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. ആഘോഷപൂര്‍വ്വമാണ്‌ മിഥുനെ ബിജെപി പ്രവർത്തകർ വരവേറ്റത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്.

 ചിറയിന്‍കീഴ് നിയോജക മണ്ഡലം, മുദാക്കല്‍ പഞ്ചായത്ത് സ്വദേശിയായ മിഥുന് സ്വീകരണം നല്‍കുന്ന ബി.ജെ.പി വീഡിയോ ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. സമൂഹ്യമാധ്യമങ്ങളിൽ സംഭവം ബി.ജെ.പി പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മിഥുന്‍ തന്റെ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 

പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് താൻ ബിജെപിയിൽ ചേർന്നതെന്നാണ് മിഥുന്റെ വിശദീകരണം. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യം നേതാക്കളെ കണ്ട് ബോധിപ്പിക്കണമെന്നും മിഥുൻ പറഞ്ഞു. മാനസിക സമ്മർദ്ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാന്‍ പോലും അവസരം നൽകിയില്ലെന്നും മിഥുൻ പ്രതികരിച്ചു.