ഇതാണോ എല്ലാവരും തിരഞ്ഞ അജ്ഞാത പ്രസിഡന്റ്, അമ്പരപ്പിൽ യൂത്ത് കോൺഗ്രസ് നേതൃത്വം, സംഭവിച്ചതിങ്ങനെയെന്ന് റാഷിദ്
274 വോട്ട് നേടിയാണ് തെരഞ്ഞെടുപ്പിൽ റാഷിജ് ഒന്നാമതെത്തിയത്. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷം റാഷിദിനെ കാണാനുണ്ടായിരുന്നില്ല.

മലപ്പുറം: യൂത്ത് കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ കുറ്റപ്പുറം മണ്ഡലം പ്രസിഡന്റ് ഒടുവിൽ പ്രത്യക്ഷപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കുറ്റിപ്പുറത്ത് ജയിച്ച സ്ഥാനാർഥിയെക്കുറിച്ച് ആർക്കും വിവരമൊന്നുമില്ലാത്തതാണ് സംഘടനക്ക് നാണക്കേടായത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രസിഡന്റിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അതിനിടെക്കാണ് താനാണ് ജയിച്ചതെന്ന അവകാശവാദവാദവുമായി കെ.കെ. മുഹമ്മദ് റാഷിദ് എന്ന യുവാവ് രംഗത്തെത്തിയത്. എന്നാൽ, യൂത്ത് കോൺഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ജയിച്ചത് ഞാൻ തന്നെയെണെന്നും അജ്ഞാതനല്ലെന്നുമാണ് മുഹമ്മദ് റാഷിദ് അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായത് ഓൺ ലൈൻ അപേക്ഷ വഴി ജയിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞത് വൈകിയാണെന്നും അപ്രതീക്ഷിത ജയത്തിൽ അമ്പരന്ന് രാജി വെക്കാമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനം മാറ്റി സ്ഥാനം ഏറ്റെടുക്കുന്നെന്നും മുഹമ്മദ് റാഷിദ് പറഞ്ഞു. ജയിച്ചയാൾ അഞ്ജാതനായി തുടരുന്നതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് റാഷിദ് എത്തിയത്. ഫോട്ടോയും റാഷിദ് വെളിപ്പെടുത്തി.
274 വോട്ട് നേടിയാണ് തെരഞ്ഞെടുപ്പിൽ റാഷിദ് ഒന്നാമതെത്തിയത്. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷം റാഷിദിനെ കാണാനുണ്ടായിരുന്നില്ല. എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് മറുപക്ഷത്തിന്റെ പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു.
താനും യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. കഴിഞ്ഞ 9 വർഷത്തോളമായി യൂത്ത് കോൺഗ്രസിന്റെ സംഘടനാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല. എ ഗ്രൂപ്പ് പ്രതിനിധിയായാണ് ഞാൻ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പ്രതിനിധിയായാണ് റാഷിദ് മത്സരിച്ചത്. റാഷിദ് ഫേക്കാണെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയൊരാളെ മത്സരിപ്പിച്ചതിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും പി പി മുസ്തഫ പറഞ്ഞു. അതിനിടെ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ കാണാതായതിൽ സോഷ്യൽമീഡിയയിൽ വ്യാപക പരിഹാസം സംഘനക്കെതിരെയുയർന്നു.