മോഷ്ടിച്ച ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്‍പില്‍ പെടുന്നത്. പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്തിയില്ല

ആലുവ: സെക്യൂരിറ്റിയെ വിരട്ടി കൊച്ചി ആലുവയിലെ ഷോറൂമില്‍ നിന്ന് സ്പോര്‍ട്സ് ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് സ്വദേശി അമർജിത്തിനേയും കൊല്ലം സ്വദേശി ഫിറോസിനേയുമാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്‍പില്‍ പെടുന്നത്.

പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്തിയില്ല. ഇതോടെ ഇവരെ പൊലീസ് പിന്തുടരുകയായിരുന്നു. ലോക്ഡൌണിന്‍റെ ഭാഗമായി നടക്കുന്ന വാഹനപരിശോധനാ സംഘത്തിന്‍റെ മുന്നിലേക്കാണ് യുവാക്കള്‍ എത്തിയത്. എംജി റോഡിലൂടെ ചീറിപ്പാഞ്ഞ ഇവര്‍ മംഗള വനത്തിന് സമീപം വാഹനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് മംഗളവനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.

വിശദമായ അന്വേഷണത്തിലാണ് ഇവരുടെ കൈവശമുണ്ടായിരുന്നത് മോഷ്ടിച്ച വാഹനമാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ നാലിന് ആലുവയിലെ ഷോറൂമിൽ നിന്നാണ് ഇരുവരും ചേര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വടിവാള്‍ വീശി വിരട്ടി ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചത്. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona