കോഴിക്കോട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം കണ്ടെത്തി
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ എട്ട് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്.
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിന്‍റെ മൃതദേഹം കണ്ടെത്തി. കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഓണദിവസത്തിന് തൊട്ടുമുമ്പാണ്, അവധി ആഘോഷിക്കാനായി വെള്ളച്ചാട്ടത്തിനടുത്ത് സുഹൃത്തുക്കളോടൊപ്പം ആഷിക്ക് എത്തിയത്. ആറ് പേരടങ്ങുന്ന സംഘമായി എത്തിയ ഇവർ കുളിക്കാനിറങ്ങിയപ്പോഴാണ് ആഷിക്ക് ഒഴുക്കിൽപ്പെട്ടത്. ആഷിക്കിനായി കഴിഞ്ഞ ഏഴ് ദിവസമായി ഇവിടെ തെരച്ചിൽ തുടരുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനാണ് മരിച്ച ആഷിക്ക്.
അപകടസാധ്യത കൂടുതലുള്ള അരിപ്പാറ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകാറുണ്ട്.