ചായ കുടിക്കാൻ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ സ്ക്രൂ ഡ്രൈവറും സര്‍ജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചു
തിരുവനന്തപുരം: യുവാവിന് നേരെ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ നിസാമിനെ ഇന്നലെ രാത്രിയോടെയാണ് ഒര സംഘം ആക്രമിച്ചത്.
കിള്ളി മേച്ചിറ പാലത്തിന് സമീപത് വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിർത്തി സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയും സർജിക്കൽ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുകയും ആയിരുന്നു.
നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം.
സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയിൽ നിസാമിൻ്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോൾ ആയിരുന്നു ആക്രമണം. അക്രമത്തിൻ്റെ കാരണം എന്താണെന്ന് അന്വേഷിക്കുന്നതായി കാട്ടാക്കട പൊലീസ് അറിയിച്ചു.
Read more: ഭര്‍ത്താവുമായി തര്‍ക്കം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് ഗർഭിണി പുറത്തേക്ക് ചാടി, മരിച്ചു
അതേസമയം, മാള ഗുരുതിപ്പാലയിൽ വ്യാപാരിയ്ക്ക് മര്‍ദ്ദനം. കെ എൽ ടി സ്‌റ്റോർസ് ഉടമ കീഴേടത്തുപറമ്പിൽ കെ.ടി. ജോൺസനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയായിരുന്നു മർദനം. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശികളായ ഷിഹാസ്, ഷമീർ, മേലൂർ സ്വദേശിയായ വിവേക്, പോട്ട സ്വദേശിയായ സനൽ, അന്നമനട സ്വദേശിയായ സജി എന്നിവരെയാണ് മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
