മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കൊച്ചി: മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇടപ്പാറ മാഹിൻ, ചേന്നര അൽ അനൂദ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽനിന്നും 0.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിനോ സോജൻ, സുഹൃത്ത് സുവീഷ് എന്നിവരെയും പിടികൂടി. ജിനോയുടെ കൈവശം 2.64 ഗ്രാം എംഡിഎംഎ യും, 34 ഗ്രാം കഞ്ചാവും പിടികൂടി. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള പൈപ്പുകളും കണ്ടെടുത്തു. സുഹൃത്ത് സുവീഷിന്‍റെ കൈയിൽ നിന്ന് 1.2 ഗ്രാം എംഡിഎംഎയാണ് പിടികൂടി.
അതേസമയം, കെഎസ്ആർടിസി ബസിൽ കടത്തുയായിരുന്ന ഏഴ് കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശികളായ യുവതികളെ കാലടിയിൽ പിടികൂടി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇവർ നീരീക്ഷണത്തിലായിരുന്നു. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. 4 വയസുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഒഡീഷയിൽ നിന്ന് നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടർന്ന് ഗീതാഞ്ജലിയും സ്വർണ ലതയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് കാലടിയിൽ നിന്ന് ഇരുവരും പിടിയിലായത്. പ്രത്യേകം പൊതിഞ്ഞ് ബാഗിൽ ആക്കിയാണ് പ്രതികൾ കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കൊണ്ടുവന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും കൃത്യമായി ബാഗ് പരിശോധിച്ച് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
