Asianet News MalayalamAsianet News Malayalam

സദ്ദാമിന്റെ സ്‌കഡ് മിസൈലുകള്‍ ഭയന്ന്  സൗദിയില്‍ ഭയന്നുജീവിച്ച നാളുകള്‍

സ്‌കഡ്, പാട്രിയറ്റ്, മാസ്‌ക്...ഓര്‍മ്മയുണ്ടോ ഗള്‍ഫ് യുദ്ധകാലത്തെ ലോക്ക്ഡൗണ്‍?  ഡോ. സലീമ ഹമീദ് എഴുതുന്നു
 

Gulf war memories corona times by Dr Saleema hameed
Author
Thiruvananthapuram, First Published Apr 28, 2020, 5:23 PM IST

പറഞ്ഞറിയിക്കാന്‍ വയ്യാത്ത തരത്തിലുള്ള അസ്വസ്ഥത അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റും  മൊബൈലും ഇന്നത്തെ പോലെ സാധാരണമല്ലാതിരുന്ന അക്കാലത്ത് പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നിറഞ്ഞ ജോലി സ്ഥലത്ത് വച്ചാണ് വാര്‍ത്തകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. അവയില്‍ പൊടിപ്പും തൊങ്ങലും വെച്ച് മലയാളികള്‍ പടച്ചുവിടുന്നവയെ ''ലുങ്കി ന്യൂസ്''  എന്ന് വിളിച്ചു വന്നു.

 

Gulf war memories corona times by Dr Saleema hameed

 

ഗള്‍ഫ് യുദ്ധ കാലത്തെ സൗദി: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം


കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു.   

കോവിഡ് കാലത്തെ സാമൂഹികമായ ഒറ്റപ്പെടല്‍ ധാരാളം പേര്‍ക്ക് അസഹനീയമാണ്. ധാരാളം പേര്‍ വിഷാദ രോഗത്തിന്റെ വക്കിലാണ്. വളരെ അസാധാരണമായ ജീവിതമാണ് ലോകമെമ്പാടുമുള്ള ഉള്ള മനുഷ്യര്‍ നയിക്കുന്നത്. മറ്റിടങ്ങളില്‍  എന്ന പോലെ അഞ്ച്  ആഴ്ചയായി കാനഡയില്‍ ഞങ്ങളും  സോഷ്യല്‍ ഐസൊലേഷനിലാണ്.  അത്യാവശ്യമുള്ള  അവസരങ്ങളില്‍  ഒഴികെ, കണ്‍സള്‍ട്ടേഷനും മറ്റും  ഫോണ്‍ വഴി മാത്രം. പഴയൊരു ലോക്ക്ഡൗണ്‍ കാലമാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. 

1990-91 -ല്‍ ഗള്‍ഫ് യുദ്ധകാലത്തായിരുന്നു ഞങ്ങളുടെ ഐസോലേഷന്‍ കാലം. ജോലിയുടെ ഭാഗമായി ഞങ്ങളന്ന് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ താമസം. സൗദി എണ്ണയുടെ പ്രധാന കയറ്റുമതി കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി ആയ  ആരാംകോയുടെ ഭരണ സിരാകേന്ദ്രവുമാണ് രാസ് തനൂര. ഇതിനോട് ചേര്‍ന്നുഉള്ള റഹീമ എന്ന ചെറിയ പട്ടണത്തിലാണ് ആണ് ഭര്‍ത്താവും മകളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്. 

1990 ഓഗസ്റ്റ് രണ്ടിന് ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ കുവൈറ്റ് പിടിച്ചടക്കി  ഇറാഖിനോട് ചേര്‍ത്തു. അതോടെ ധാരാളം കുവൈറ്റികള്‍ സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തു. തുടര്‍ന്ന് അമേരിക്കയില്‍ നിന്നും മറ്റു സഖ്യരാഷ്ട്രങ്ങളില്‍ നിന്നും നിന്നുമുള്ള  സൈന്യം സൗദിയുടെ സംരക്ഷണത്തിനായി  അവിടെ എത്തി. ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ് എന്നായിരുന്നു അന്നത്തെ സൈനിക നടപടിയുടെ പേര്. യുഎസ് സൈന്യത്തിന്റെ ആസ്ഥാനം കുവൈറ്റിനോട് അടുത്ത് കിടക്കുന്ന കിഴക്കന്‍ പ്രവിശ്യയില്‍ ആയിരുന്നു. തെരുവുകളില്‍ അവിടവിടെ സൈനിക വാഹനങ്ങള്‍ കാണാമെന്നതൊഴിച്ചാല്‍ ജീവിതം സാധാരണഗതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു. എന്നാല്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത തരത്തിലുള്ള അസ്വസ്ഥത അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റും  മൊബൈലും ഇന്നത്തെ പോലെ സാധാരണമല്ലാതിരുന്ന അക്കാലത്ത് പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നിറഞ്ഞ ജോലി സ്ഥലത്ത് വച്ചാണ് വാര്‍ത്തകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. അവയില്‍ പൊടിപ്പും തൊങ്ങലും വെച്ച് മലയാളികള്‍ പടച്ചുവിടുന്നവയെ ''ലുങ്കി ന്യൂസ്''  എന്ന് വിളിച്ചു വന്നു.

അങ്ങനെയിരിക്കെ 1991 ജനുവരി 17-ന്  35 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേന കുവൈറ്റിനെ മോചിപ്പിക്കാനായി ആകാശ യുദ്ധം ആരംഭിച്ചു. അതോടെ  അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ജീവിതം മാറിമറിഞ്ഞു. സ്വദേശികളും വിദേശികളും ആയ ധാരാളം പേര്‍ കിഴക്കന്‍ പ്രവിശ്യ വിട്ടു പോയി. ജോലി രാജിവച്ച് അമിത വിലയ്ക്ക് കിട്ടുന്ന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍  ധാരാളമുണ്ട്. സൗദി അറേബ്യന്‍ എണ്ണയുടെ ഇരിപ്പിടം ആയ രാസ് തനൂര തകര്‍ക്കണമെന്ന് സദ്ദാം തീരുമാനതായി അഭൂഹം പരന്നു. തൊട്ടടുത്തു കിടക്കുന്ന റഹീമയും ആക്രമണത്തില്‍  വെന്തെരിയാന്‍  സാദ്ധ്യതയുണ്ടെന്നുള്ളതു കൊണ്ട് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ച്  കുറേപ്പേര്‍ തലസ്ഥാനമായ റിയാദിലേക്ക്  പോയി. 

തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. പക്ഷേ, ഡോക്ടര്‍ ആയതുകൊണ്ട്  എനിക്ക് ഡ്യൂട്ടിക്ക് നിര്‍ബന്ധമായും പോകണം. കുടുംബ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതിനകം അവിടം വിട്ടു പോയിരുന്നു. എന്റെ ജോലിയുടെ പ്രത്യേകത നിമിത്തം ഞങ്ങള്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. ക്ലിനിക്കില്‍ രോഗികള്‍ തീരെയില്ല; ചിലപ്പോള്‍  ഒന്നോ രണ്ടോ പേര്‍ വന്നാലായി. എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. പത്രവാര്‍ത്തകള്‍ വായിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ അതിനേക്കാള്‍ വിഷമിച്ചു. ആദ്യമൊക്കെ സ്ഥാപന ഉടമ എന്നും വരികയും വിവരങ്ങള്‍ അന്വേഷിച്ചു മടങ്ങിപ്പോവുകയും ചെയ്യും. ''നിങ്ങളാരും വിഷമിക്കേണ്ട, ഞാന്‍ ഇവിടെ ഇല്ലേ?'' എന്നൊക്കെ എല്ലാവരെയും സമാധാനിപ്പിക്കും. 

കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വരവ് നിന്നു, പകരം വല്ലപ്പോഴുമുള്ള ഫോണ്‍വിളികളായി.  പിന്നെ കേട്ടു, അദ്ദേഹം കുടുംബസമേതം റിയാദിലേക്ക് പോയി എന്ന്. അങ്ങനെ അവിടെ ഞങ്ങളും, ഞങ്ങളുടെ നിയോഗവും മാത്രം ബാക്കിയായി. ഇതിനിടെ   ക്ലിനിക്കിലെ മിക്ക അറബ് വംശജരും ഉള്ളതും ഇല്ലാത്തതുമായ  കാരണങ്ങള്‍ പറഞ്ഞു, സ്വന്തം നാടുകളിലേക്ക് പോയി. മരിക്കാത്ത അമ്മ മരിച്ചു എന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞു നാട്ടിലേക്ക് പോയ നഴ്‌സിന്റെ മുഖം ഇന്നും  ഓര്‍മ്മയുണ്ട്. യുദ്ധം തുടങ്ങി ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ രണ്ട് ഇന്ത്യന്‍ ഡോക്ടര്‍മാരും  കുറച്ചു മലയാളി നഴ്‌സുമാരും മാത്രം ബാക്കിയായി. ഞങ്ങള്‍ രണ്ടു ഡോക്ടര്‍മാര്‍  ഒന്നിടവിട്ട ദിവസങ്ങളില്‍ 24 മണിക്കൂര്‍ ഡ്യൂട്ടി എടുക്കാന്‍ തുടങ്ങി.

യുദ്ധം നിമിത്തം ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഭയന്ന് എല്ലാവരും കഴിയുന്നത്ര ഭക്ഷണസാധനങ്ങള്‍ വാങ്ങി സംഭരിച്ചു  തുടങ്ങി. രാസായുധപ്രയോഗം നടക്കാന്‍ സാധ്യതയുണ്ട് എന്നുള്ളതു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമടക്കം ഗ്യാസ് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. അക്കാലത്ത് പ്രസിദ്ധമായ രണ്ടു വാക്കുകള്‍ ആയിരുന്നു സ്‌കഡും (scud)  പേട്രിയട്ടും (patriot). സദ്ദാം അയയ്ക്കുന്ന സ്‌കഡ് മിസൈലുകളെ തകര്‍ക്കാനായി ഉപയോഗിച്ചിരുന്ന അമേരിക്കന്‍ മിസൈല്‍ ആണ് പേട്രിയറ്റ്. 

വ്യോമാക്രമണങ്ങള്‍ മിക്കവാറും രാത്രിയായിരിക്കും. രാത്രി  ടി വി ഓണ്‍ ആക്കി സ്‌ക്രീന്‍ ഇരുട്ടാക്കി വച്ചാണ് ഉറങ്ങാന്‍ കിടക്കുന്നത്. എയര്‍ റെയ്ഡ്  സൈറണ്‍ വന്നു കഴിഞ്ഞാല്‍ എല്ലാവരും ഗ്യാസ് മാസ്‌ക് ധരിച്ച് കഴിയുന്നത്ര സുരക്ഷിത സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടണം എന്നാണ് നിര്‍ദേശം.  എയര്‍ റെയ്ഡ്  ഉണ്ടെങ്കില്‍  അപ്പോള്‍ തന്നെ വലിയൊരു ശബ്ദത്തോടെ ടിവി ഓണ്‍ ആകും. അതില്‍ തെളിയുന്ന നീലനിറത്തിലുള്ള സ്‌ക്രീനില്‍ സ്‌ക്രോള്‍ ചെയ്തു നീങ്ങുന്ന നിര്‍ദ്ദേശങ്ങളുടെ കാഴ്ച ഇന്നും മനക്കണ്ണിലുണ്ട്. രാസായുധപ്രയോഗത്തില്‍ നിന്നും രക്ഷ നേടാനായി എല്ലാവരും സ്വന്തം വീടുകളില്‍ എയര്‍കണ്ടീഷണറിന്റെ വശങ്ങളിലുള്ള ദ്വാരങ്ങളും പുറമേ നിന്ന് വായു കടക്കാന്‍  സാധ്യതയുള്ള  മറ്റു തുളകളും  പഴയ തുണികള്‍ ഉപയോഗിച്ച് അടച്ചശേഷം മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം കിട്ടി. ഇത്തരത്തില്‍ സീല്‍ ചെയ്ത ഏറ്റവും സുരക്ഷിതമായ, ടിവിയുള്ള മുറിയില്‍ രണ്ട് മെത്തകള്‍ നിരത്തിയിട്ട് അവിടെയായി ഞങ്ങള്‍ മൂന്ന് പേരുടെയും ഉറക്കം. 

 

.........................................

ഗള്‍ഫ് യുദ്ധ കാലത്തെ സൗദി: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം
 

Gulf war memories corona times by Dr Saleema hameed

ഡോ. സലീമയും മകളും മാസ്‌ക് അണിഞ്ഞ് വീട്ടില്‍


 

ആദ്യമൊക്കെ സൈറണ്‍ മുഴങ്ങുമ്പോള്‍ തന്നെ മാസ്‌ക് എടുത്തണിഞ്ഞു; പിന്നെ മാസ്‌ക്   വച്ച് ഉറങ്ങാന്‍ തുടങ്ങി; കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍  സൈറണ്‍ വന്നാല്‍ ടിവി ഓഫ് ചെയ്തു കിടന്നുറങ്ങുന്നതായി പതിവ്. മിസൈല്‍ ആക്രമണമുണ്ടായാല്‍ വെറും ഗ്യാസ് മാസ്‌ക്ക് കൊണ്ട് മാത്രം രക്ഷപ്പെടാന്‍ പോകുന്നില്ല എന്നു എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. ചിലപ്പോള്‍ രോഗിയുടെ നെഞ്ചില്‍ സ്‌റ്റെതസ്‌കോപ്  വയ്ക്കുമ്പോള്‍ ആയിരിക്കും സൈറണ്‍  മുഴങ്ങുന്നത്. മാസ്‌ക് എടുത്തു പിടിപ്പിച്ച ശേഷം ജോലി തുടരും. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.

ഇതിനിടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍കോബാര്‍ ഉള്‍പ്പെടെ ഉള്ള പല ഭാഗങ്ങളിലും സ്‌കഡ് ആക്രമണമുണ്ടായി. ഒരു രാത്രി റിയാദില്‍ ജനവാസമുള്ള ഒരു ഭാഗത്ത് സ്‌കഡ് പതിച്ചു. പക്ഷേ പെട്ടെന്ന്  തന്നെ സൈന്യം അവശിഷ്ടങ്ങളൊക്കെ പൂര്‍ണ്ണമായി നീക്കം ചെയ്തു വൃത്തിയാക്കി. നേരം വെളുക്കുമ്പോള്‍ തലേന്ന് കെട്ടിടം നിന്ന സ്ഥലത്ത്  കാലി പറമ്പ്  മാത്രം. അതോടെ, എവിടെയായാലും വിധിയെ തടുക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി, റിയാദിലേക്ക് പലായനം ചെയ്തവരെല്ലാം  റഹീമയിലേക്ക് മടങ്ങി വന്നു.

ഏകദേശം 35-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളവും  പടക്കോപ്പുകളും മുറിവേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സംവിധാനങ്ങളും ഇതിനകം സൗദിയില്‍ എത്തി. ഇവര്‍ക്ക് ആവശ്യമായ താമസവും അടിസ്ഥാന സൗകര്യങ്ങളും  നിര്‍മ്മിക്കേണ്ടത് അക്കാലത്ത് അത്തരം ബിസിനസ് ചെയ്തിരുന്ന സ്ഥാപനങ്ങള്‍ക്ക് വളരെ മെച്ചമുണ്ടാക്കി. ഈ സമയത്ത് പോലും നിത്യേന 10 മില്യന്‍  ബാരല്‍ എണ്ണ അവിടെനിന്ന് പുറത്തേക്ക് പോയിരുന്നു. എണ്ണവില വളരെ ഉയര്‍ന്ന് നിന്ന കാലമായിരുന്നു അത്.

ഇതിനിടയിലാണ് ഒരു ദിവസം മകളുടെ ജന്മദിനം ‌വന്നത്.  ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് അതാഘോഷിച്ചു. മുഴുവന്‍ നേരവും വീട്ടിനകത്ത്  അടച്ചിരിക്കുമ്പോള്‍ കൂട്ടിന് ധാരാളം മലയാളം, ഹിന്ദി ഗാനങ്ങളുടെ കാസറ്റുകള്‍ ഉണ്ടായിരുന്നു. ഗുലാം അലിയുടെ 'ചുപ്‌കേ ചുപ്‌കേ'യും മറ്റും എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നോ? ചാനല്‍ ത്രീ എന്ന ഇംഗ്ലീഷ് ചാനല്‍ ആണ് വിനോദ പരിപാടികള്‍ക്ക്  ആകെയുള്ള ആശ്രയം. ദോഷം പറയരുതല്ലോ? ആരാംകോയില്‍ ജോലി ചെയ്തിരുന്ന വെള്ളക്കാര്‍ക്ക് വേണ്ടി നടത്തിയിരുന്ന ചാനല്‍ ആയതിനാല്‍, അക്കാലത്ത് അമേരിക്കയില്‍  ഏറ്റവും റേറ്റിംഗ് ഉള്ള ജെഫേര്‍സണ്‍സ്, ബില്‍ കോസ്ബി ഷോ, ബിയോണ്ട് 2000, ദിനോസര്‍സ്,  എന്നീ  ടീവി പരിപാടികള്‍  കാണാന്‍ സാധിച്ചു. കുടുംബ സുഹൃത്തുക്കളോ രോഗികളോ തരുന്ന   തട്ടുപൊളിപ്പന്‍ ഹിന്ദി സിനിമകളുടെ വീഡിയോ കാസറ്റുകളും നേരം കൊല്ലാന്‍ സഹായിച്ചു.

അക്കാലത്ത് പേരെടുത്ത ഒരു അമേരിക്കന്‍ ചാനലായിരുന്നു സി എന്‍ എന്‍.  പലരും ഇതിനെ-Continious Nonstop Nonsense എന്ന്  വിളിച്ചു. ലോകത്താദ്യമായി യുദ്ധം ലൈവ് ആയി സ്വീകരണ മുറികളില്‍ എത്തിച്ചതിന്റെ ക്രഡിറ്റ് സി എന്‍ എന്നിനായിരുന്നു. ബാഗ്ദാദിലെ അല്‍ റഷീദ് ഹോട്ടലില്‍ നിന്ന് യുദ്ധത്തിന്റെ ദൃക്്‌സാക്ഷി വിവരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന പീറ്റര്‍ ആര്‍നെറ്റിന്റെ മുഖം ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 

അഞ്ച് ആഴ്ചകളുടെ ആകാശ യുദ്ധത്തിന് ശേഷം ഫെ്രബുവരി 24 -ന് കര യുദ്ധം ആരംഭിച്ചു. നാലു നാള്‍ക്കുശേഷം കുവൈറ്റ് മോചിപ്പിക്കപ്പെട്ടു. ഇറാഖികള്‍ അവിടം വിട്ടു പോയപ്പോള്‍ തീ കൊടുത്ത കുവൈറ്റിലെ 700-ഓളം എണ്ണക്കിണറുകളില്‍ നിന്നുള്ള പുക മാസങ്ങളോളം വടക്കു കിഴക്കന്‍ ആകാശത്തെ ഇരുള്‍ നിറഞ്ഞതാക്കി. കുറേക്കാലം ആ ഭാഗത്ത് സൂര്യന്‍  മുഖം കാണിച്ചതേയില്ല.

അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, മരണം എപ്പോഴാണ് വീട്ടിലേക്ക് വന്നു കയറുന്നത് എന്നോര്‍ത്ത് ജീവിച്ച അന്നത്തെ ഏകാന്ത ജീവിതവും ഇന്നത്തെ ലോക് ഡൗണുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉണ്ടാക്കിയ  വ്യത്യാസം രണ്ട്് അവസ്ഥകളും അനുഭവിച്ച ഞങ്ങളെപ്പോലെയുള്ളവര്‍ക്ക്  വ്യക്തമായി മനസ്സിലാകും. സംസാരിക്കാന്‍ വിഷയമില്ലാത്തതു കൊണ്ട് ഇന്ന് നമ്മള്‍ സൗജന്യ ഇന്റര്‍നാഷണല്‍ കോളുകള്‍ പോലും പെട്ടെന്ന് അവസാനിപ്പിയ്ക്കുന്നു. നൂറു കണക്കിന് ചാനലുകള്‍ക്കിടയില്‍ നിന്ന്  എന്ത് കാണണമെന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുന്നു. വീടാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം. അവിടെ നമ്മള്‍ ഇരിക്കണമെന്ന് മാത്രം. യുദ്ധകാലം കടന്ന്  പോയതുപോലെ, ഈ കൊറോണക്കാലവും കടന്ന് പോകും. നമ്മള്‍ അതിജീവിക്കും, തീര്‍ച്ച!

 

ഗള്‍ഫ് യുദ്ധ കാലത്തെ സൗദി: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios