കുട്ടികളുടെ ഡയപ്പർ മാറ്റുന്ന പുരുഷന്മാര്‍ സ്വവർഗാനുരാഗികളാണെന്നായിരുന്നു ഇയാളുടെ നിരീക്ഷണം. 

വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാരെ "സ്വവഗാനുരാഗികൾ", "മണ്ടന്മാർ", "പരാജിതർ" എന്നീ രീതികളിൽ വിശേഷിപ്പിച്ച മലേഷ്യൻ ഇൻഫ്ലുവൻസർക്ക് രൂക്ഷവിമർശനം. ഇൻസ്റ്റാഗ്രാമിൽ dma_islam എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ഓഗസ്റ്റ് 26-ന് പങ്കുവച്ച ഒരു ത്രെഡ് പോസ്റ്റിലായിരുന്നു ഇയാൾ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. വീടുകളിൽ കുട്ടികളുടെ പാമ്പറുകൾ മാറ്റുന്ന പുരുഷന്മാർ സ്വവർഗാനുരാഗികൾക്ക് സമാനം എന്നായിരുന്നു ഇയാളുടെ പ്രസ്താവന.

ഇയാളുടെ പോസ്റ്റിന്‍റെ മറ്റ് പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്, വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ദുർബലരാണ്. സഹോദരാ, നിങ്ങൾ ഒരു പുരുഷനാണ്. നിങ്ങൾ വീടിന്‍റെ നേതാവാകേണ്ട ആളാണ്. നിങ്ങൾ എന്തിനാണ് വീട്ടുജോലികൾ ചെയ്യുന്നത്? ഒരു രാജാവ് സ്വന്തം കൊട്ടാരം വൃത്തിയാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തറയിൽ തൂത്തുവാരുന്ന ഭർത്താക്കന്മാരെ "പ്രധാനപ്പെട്ട ദേശീയ കാര്യങ്ങളിൽ" നിന്ന് ശ്രദ്ധ തിരിക്കുന്ന രാജാക്കന്മാരുമായി താരതമ്യപ്പെടുത്തിയ പോസ്റ്റിൽ, ഒരു പുരുഷന്‍റെ യഥാർത്ഥ ധർമ്മം പണം സമ്പാദിക്കുക, ലോകം കീഴടക്കുക, ഏറ്റവും മികച്ചവനും ശക്തനും ഏറ്റവും ആദരണീയനുമായ പുരുഷനാകുക എന്നതാണെന്നും നിങ്ങളുടെ കുട്ടികളുടെ വിസർജ്ജ്യം വൃത്തിയാക്കുകയല്ല. തറ തൂത്തുവാരുന്ന ഭർത്താക്കന്മാർ ദേശീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത രാജാക്കന്മാരെ പോലെയാണെന്നും ഇയാൾ അധിക്ഷേപിക്കുന്നു. പാത്രങ്ങൾ കഴുകുക, മാലിന്യം നീക്കം ചെയ്യുക, ഡയപ്പർ മാറ്റുക തുടങ്ങിയ വീട്ടുജോലികൾ ചെയ്യുന്ന പുരുഷന്മാർ കഠിനാധ്വാനം ചെയ്യാൻ മടിയന്മാരാണ്. അവർ പരാജിതരാണ്. അത്തരം പുരുഷന്മാർ ഭാര്യമാരെ ഭയപ്പെടുന്നു. ഭർത്താവിനെ ബഹുമാനമുള്ള ഭാര്യ ഒരിക്കലും ഭർത്താവിനെ വീട്ടുജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ഇയാൾ തന്‍റെ പോസ്റ്റില്‍ പറയുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

View post on Instagram

View post on Instagram

ഇയാളുടെ പോസ്റ്റ് വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കൾ ശ്രദ്ധിക്കുകയും പിന്നാലെ രൂക്ഷമായ വിമർശനം നേരിടേണ്ടിവരികയും ചെയ്തു. ലോകം കാണാത്ത വ്യക്തിയാണ് ഇയാളെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും ചില വിമർശിച്ചു. ഒരു വിവാഹം കഴിച്ചാൽ വീട്ടിലെ യഥാർത്ഥ രാജാവ് ആരാണെന്ന് അറിയാമെന്നായിരുന്നു മറ്റ് ചിലർ തമാശ രൂപേണ കുറിച്ചത്. മുമ്പ് ചില സ്ത്രീകളെ അഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് ഇയാൾ ഇട്ട മറ്റൊരു പോസ്റ്റും രൂക്ഷ വിമർശനം നേരിട്ടിരുന്നു. ആ പോസ്റ്റില്‍ ഭാവിയില്‍ അഭിഭാഷകരാകുന്നവരും. സിംഗിൾ മദറും, റേവ് പാര്‍ട്ടികള്‍ക്ക് പോകുന്നവരും യാത്രകൾ നടത്തുന്ന സ്ത്രീകളും പിന്നെ ഫെമിനിസ്റ്റുകളെയും ഒഴിവാക്കണം എന്നായിരുന്നു ഇയാൾ പറഞ്ഞത്.