userpic
user icon
0 Min read

ഒരവധിക്കാലത്ത് മരത്തില്‍നിന്ന് വീണ് രവിക്കൊച്ചാട്ടന്‍ പോയി, സദാ ചിരിപ്പിച്ച് ഒടുവില്‍ കരയിച്ച് മടക്കം!

vacation memories a UGC series on Summer vacation in kerala by Indulekha K
Indulekha

Synopsis

ബ്രൗണ്‍ ലേസുള്ള എന്റെ പച്ച ഫ്രോക്ക് നിറയെ പടര്‍ന്ന ചോര  കാണിച്ച് ഞാന്‍ കരഞ്ഞു. എനിക്ക് അസുഖമാ. അവള്‍ എന്നേക്കാള്‍ പേടിച്ച് തുടങ്ങി.

പുഷ്‌ക്കരമൂലിപ്പൂക്കളുടെ മണമാണ് അവധിക്കാലങ്ങള്‍ക്ക്. കൈതയും കാപ്പിയും ശതാവരി വള്ളികളും ഇലഞ്ഞിയും പൂത്തു നിറഞ്ഞു നില്‍ക്കുമ്പോള്‍ പൂക്കാനേ അറിയാത്ത മട്ടില്‍ പതുങ്ങി നിന്നിട്ട്, ഏപ്രില്‍,  മെയ് മാസങ്ങളില്‍, മുല്ലപ്പൂക്കളെ ഓര്‍മിപ്പിക്കുന്ന വെള്ള ഇതളുകള്‍ നിവര്‍ത്തി, പറമ്പ് നിറയെ കൊതിപ്പിക്കുന്ന മണവുമായി ഒറ്റയ്ക്ക് പൂത്തുലഞ്ഞൊരു നില്‍പ്പുണ്ട്. 

പന്തളം -പത്തനംതിട്ട മെയിന്‍ റോഡില്‍ നിന്ന് അല്‍പ്പം ദൂരത്താണ് വീട്ടിലേക്ക് ഉള്ള ചരല്‍വഴി. രണ്ട് വശത്തും നിറയെ മരങ്ങള്‍. അത്തിയും താന്നിയും പാച്ചോറ്റിയും മഹാഗണിയും പേരയും തണല്‍ക്കാടൊരുക്കിയ പറമ്പില്‍ മരങ്ങളുടെ മറ പറ്റി ഔഷധച്ചെടികളും ഉണ്ട്. വീട്ടില്‍ അന്ന് വിഷചികിത്സയുണ്ട്. 

കവിതയെക്കുറിച്ച് കൗമാരത്തെക്കുറിച്ച് അവധിക്കാലങ്ങളെക്കുറിച്ച് അങ്ങനെ പണ്ടത്തെ എന്തിനെ ഓര്‍ത്താലും ദാ എന്നേം കൂടി എന്ന് മനസിലോട്ട് ഓടിപ്പാഞ്ഞു വന്ന് കണ്ണുപൊത്തി കെട്ടിപ്പിടിച്ച് നില്ക്കുന്ന കുറേ ഓര്‍മകള്‍ ഉണ്ട്. രുചിത്തരങ്ങളുടെ, മണങ്ങളുടെ, നടന്ന വഴികളുടെ, പ്രിയപ്പെട്ട ഈണങ്ങളുടെ. 

റോഡിനപ്പുറം തണുങ്ങാട് എന്ന് വിളിക്കുന്ന പ്രദേശങ്ങള്‍ ഇഞ്ചക്കാടും മുളങ്കൂട്ടവും റബ്ബര്‍ മരങ്ങളും വളര്‍ന്നു മുറ്റിയ, വിജനമായ സ്ഥലങ്ങളാണ്. അതിനിടയിലൂടെ ആള്‍ക്കാര്‍ നടന്ന് തെളിച്ചെടുത്ത ചെറിയവഴി ചെന്നു കേറുന്നത് ആറ്റുമാണ്ടിയ്ക്കാണ്. അച്ചന്‍കോവിലാറിന്റെ തിട്ട. വേനല്‍ക്കാലമായാല്‍ ആറിന്റെ ഇരുവശങ്ങളിലും കിണറുകള്‍ വറ്റുന്നത് പതിവായിരുന്നു. കുളിയും നനയുമെല്ലാം പിന്നെ കോയിക്കല്‍ കടവില്‍ ആണ്. ചിത്തിര തിരുനാളിന്റെ തായ് വഴിയില്‍ ഉള്ളതെന്ന് പറയപ്പെടുന്ന ഇലഞ്ഞിമന്ത്രകോയിക്കല്‍ എന്നൊരു കുടുംബം തണുങ്ങാടിന്റെ ഒരറ്റത്ത് താമസിച്ചിരുന്നു. സമീപത്തെങ്ങും ആളനക്കമോ വീടുകളോ ഇല്ല. രണ്ടു മൂന്നേക്കര്‍ വിസ്തൃതിവരുന്ന പുരയിടത്തില്‍ കോവിലകവും അതിനോട് ചേര്‍ന്ന ചെറിയ ഒരമ്പലവും. 

ദീപയെയും കൂട്ടി കോയിക്കല്‍ കടവിലേക്ക് പോകുമ്പോള്‍ ഇടയ്ക്ക് അവള്‍ നില്‍ക്കും. ചുറ്റും മൂക്ക് വിടര്‍ത്തി മണം പിടിക്കും. ചുട്ട തേങ്ങയുടെ മണം വരുന്നില്ലേ?

ഞാനും മൂക്ക് കൂര്‍പ്പിക്കും.

കോയിക്കലമ്പലത്തിലെ ഗണപതി നട്ടുച്ചയ്ക്ക് തണുങ്ങാട് ചുറ്റാനിറങ്ങും. അതാണ് ചുട്ടതേങ്ങാമണം.

എന്നിട്ടെന്താ എനിക്ക് മണം കിട്ടാത്തത്..?

അതോ. അതിന് നല്ല വിശ്വാസം വേണം. വിശ്വസിച്ചാല്‍ മണം കിട്ടും?

സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള മതിപ്പ് അതോടെ എനിക്ക് ഇല്ലാതായി.

ആറ്റുവഞ്ചിക്കൂട്ടത്തിനിടയിലൂടെ മണ്‍കൊത്തുകളിറങ്ങി വേണം ആറ്റിലേക്ക് പോകാന്‍. ചരലു നിറഞ്ഞ അടിത്തട്ട്. മാനത്താം കണ്ണികള്‍ പുളച്ചു നീന്തുന്ന വെയില് കലങ്ങിയ വെള്ളത്തില്‍ നീന്തിയും കിടന്നും തിരിച്ചു കേറാന്‍ ഉച്ച കഴിയും. അവധിക്കാലത്ത് ആറ്റില്‍പ്പോക്ക് മുടങ്ങില്ല. 

കരക്കണ്ടങ്ങളില്‍ കരിമ്പു കൃഷിയുള്ള കാലമാണ്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ പൂത്തു തുടങ്ങുന്ന കരിമ്പ്, വെട്ടിയെടുത്ത് ശര്‍ക്കരയാക്കാന്‍ മിക്കവാറും ഏപ്രില്‍ ആകും. അന്ന് ഞങ്ങള്‍ക്ക് കരിമ്പ് കൃഷി ഉണ്ട്. രണ്ട് വീടിനപ്പുറം കരിമ്പ് ആട്ടി ശര്‍ക്കര ഉണ്ടാക്കുന്ന മില്ല് ആണ്. അവധിയായാല്‍ വീടിന് തൊട്ടു താഴെയുള്ള ഞങ്ങടെ പറമ്പില്‍ പിള്ളേര്‍സെറ്റ് കൂടും. കരിമ്പിന്‍ നീര് വറ്റി ശര്‍ക്കരപ്പാനിയാകുമ്പോള്‍ ചക്കുമ്മൂട്ടീന്ന് (കരിമ്പ് മില്ല്) ഒരു മധുരമണം ഞങ്ങടെ കൊതിമുകുളങ്ങളെ ഉണര്‍ത്തി ഒഴുകി വരും. 

വീട്ടില്‍ സഹായിയായി ഞങ്ങള്‍ മധുക്കൊച്ചാട്ടന്‍ എന്ന് വിളിക്കുന്ന, കൊല്ലം കേരളപുരത്തുകാരനായ മധു എന്നൊരാള്‍ ഉണ്ടായിരുന്നു. മധുക്കൊച്ചേട്ടനെ ചാക്കിട്ട് വീട്ടില്‍ ആരുമറിയാതെ ഞങ്ങള്‍ ചെറിയ തൂക്ക് പാത്രം കൊടുത്തു ചക്കുമ്മൂട്ടിലേക്ക് വിടും. അത് നിറയെ ചൂട് ശര്‍ക്കരപ്പാനിയുമായി മധുക്കൊച്ചാട്ടന്‍ വരുമ്പൊഴേക്ക് കരിക്കുമായി പയ്യന്‍സ് (ആര്യന്‍, ദീപു, ഉണ്ണി) റെഡിയായി നില്‍ക്കും. പൊക്കമില്ലാത്ത ഗൗരിഗാത്രത്തെങ്ങുകളില്‍ നിന്ന് തേങ്ങ പറിക്കാന്‍ യാതൊരു പ്രയാസവും ഇല്ല. കരിക്കിന്റെ ഇളംകാമ്പടര്‍ത്തി കൊഴുത്ത ചൂട് പാനിയിലേക്ക് മുക്കിത്തിന്നും. ആ കരിക്കിന്‍തുണ്ടുകളുടെ, ചുട്ട കൂവക്കിഴങ്ങിന്റെ, വറുത്ത ആഞ്ഞിലിക്കുരുവിന്റെ വരട്ടിയ ചെമ്പരത്തിവരിക്കയുടെ എത്രയെത്ര രുചിത്തരങ്ങള്‍ അലിഞ്ഞു ചേര്‍ന്നതാണെന്നോ ആ അവധിക്കാലങ്ങള്‍.  

'ഞാന്‍ മരിക്കും ദീപേ...' 

ഏഴാം ക്ലാസ്സിലെ അവധിക്കാലത്തെ ഒരു സന്ധ്യയ്ക്ക് ഞാന്‍ ദീപയോട് പറഞ്ഞു. ദീപ എന്നേക്കാള്‍ അഞ്ച് വയസ്സിന് ഇളയതാണ്. അങ്ങേറത്ത് എന്ന് ഞങ്ങള്‍ പറയുന്ന തൊട്ടപ്പുറത്തെ വീട്ടില്‍ ആണ്. ബന്ധുക്കള്‍ ആയതിനാല്‍ മിക്കവാറും അവള്‍ എന്റെ ഒപ്പം ഉണ്ടാകും. 

ബ്രൗണ്‍ ലേസുള്ള എന്റെ പച്ച ഫ്രോക്ക് നിറയെ പടര്‍ന്ന ചോര  കാണിച്ച് ഞാന്‍ കരഞ്ഞു. എനിക്ക് അസുഖമാ.

അവള്‍ എന്നേക്കാള്‍ പേടിച്ച് തുടങ്ങി. അവരുടെ വീട്ടിലെ നിലവറയിലേക്കുള്ള പടിയില്‍ പോയിരുന്ന് അവള്‍ എന്റെ ഉടുപ്പില്‍ തൊട്ടു നോക്കി. പരുങ്ങിയുള്ള ഇരിപ്പും വര്‍ത്തമാനവും കണ്ട് അവളുടെ അമ്മൂമ്മയാണ് ഞങ്ങളെ കൈയോടെ പിടിച്ച് 'മരണത്തില്‍' നിന്ന് വിടുവിച്ചത്.

കുറേക്കൂടി മുതിര്‍ന്ന് കഴിഞ്ഞുള്ള കോളജ് കാലത്തെ അവധി ദിവസങ്ങള്‍ ഓര്‍മയില്‍ നില്‍ക്കുന്നത് മനോഹരമായ വൈകുന്നേരങ്ങള്‍ കൊണ്ടാണ്. മിക്കവാറും വൈകുന്നേരങ്ങളില്‍ എന്റെ സഹോദരന്‍ ആര്യന്റെ കൂട്ടുകാര്‍ ഞങ്ങടെ പാച്ചോറ്റിച്ചോട്ടില്‍ കൂടും. 

ആ ദിവസങ്ങളില്‍ ചില ഉച്ച നേരങ്ങളില്‍ റോഡില്‍ നിന്നുള്ള റേഡിയോ ശബ്ദം കേള്‍ക്കും. വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്റെ ശബ്ദമോ അകലെ അകലെ നീലാകാശത്തില്‍ യേശുദാസിന്റെ ഒച്ചയോ അടുത്തടുത്തേക്ക് തെളിഞ്ഞു വരും. രവിക്കൊച്ചാട്ടനും സൈക്കിളില്‍ വച്ച് കെട്ടിയ റേഡിയോയും യേശുദാസിനൊപ്പം വീട്ടിലേക്ക് വരുന്ന വരവാണ്. അടുത്തുള്ള ഒരു പട്ടാളക്കാരന്റെ മകനാണ് രവി. സ്വന്തം വീട്ടില്‍ കയറുന്നത് അപൂര്‍വമാണ്. നല്ല വായനക്കാരനാണ്. കോയിക്കലും ഞങ്ങളുടെ വീട്ടിലും മാത്രം മിക്കവാറും അയാള്‍ വരും. പറയാതെ തന്നെ ഓരോന്നും ഏറ്റെടുത്തു ചെയ്യും. പറമ്പില്‍ നിന്ന് തേങ്ങ പെറുക്കാനും കവുങ്ങിലോ മാവിലോ കയറാനും ആള് റെഡി. മലമ്പുറത്ത് എന്ന് ഞങ്ങള്‍ പറയാറുള്ള പാറക്കെട്ടുകള്‍ ചേര്‍ന്ന തട്ടുതട്ടായ കുറച്ചു പുരയിടം കുറച്ചു ദൂരെ ഉണ്ട്. അവിടെ റബ്ബര്‍ മരങ്ങള്‍ ആണ്. ഇടയ്ക്ക് കുപ്പിപ്പഴവും മുള്ളിച്ചെടികളും വെട്ടിപ്പഴവും ഉള്ളത് കൊണ്ട് പണിക്കാര്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം അവിടെ പോകും. ചെറിയ രണ്ടു ഗുഹകള്‍ അവിടെ ഉണ്ട്. ഒന്നു രണ്ടു  പേര്‍ക്ക് സുഖമായി ഇരിക്കാന്‍ പറ്റുന്ന വിധത്തില്‍ അതില്‍ കയറി രണ്ടു മൂന്ന് ദിവസം രവിക്കൊച്ചാട്ടന്‍ ഒറ്റയ്ക്ക് ഇരിക്കും. പഴങ്ങള്‍ മാത്രം കഴിച്ച്. നിര്‍ത്താതെയുള്ള ചിരിയും പുറം ലോകത്തിന് ലോജിക്കില്ലെന്ന് തോന്നത്തക്ക സംസാരവും ആ മനുഷ്യനെ ആളുകള്‍ക്കിടയില്‍ 'ഭ്രാന്തന്‍' ആക്കി.

'വല്യവൈദ്യന്‍ ഉണ്ടാക്കുന്ന മരുന്നും ഗുളികയും മാത്രമല്ല അതിനേക്കാള്‍ വല്യ മരുന്നാണ് പാട്ട്.'- എപ്പോഴും പാട്ട് കേള്‍ക്കുന്ന രവിക്കൊച്ചാട്ടന്‍ ഒരിയ്ക്കല്‍ പറഞ്ഞു. ഇംഗ്ലീഷില്‍ എഴുതുന്ന ഒരു ഡയറി, റേഡിയോ, നീളമുള്ള ഒരു ടോര്‍ച്ച്, ഹെര്‍ക്കുലീസ് സൈക്കിള്‍... ഇതായിരുന്നു ആ മനുഷ്യന്റെ സമ്പാദ്യം. ഒരു അവധിക്കാലത്ത് കടവിലേക്ക് ഉയരത്തില്‍ ചാഞ്ഞു നിന്നിരുന്ന പുളി മരത്തിന്റെ മുകളില്‍ നിന്നും താഴേക്കു വീണ് തല ചിതറിയാണ് രവിക്കൊച്ചാട്ടന്‍ മരിച്ചത്. എന്നും ചിരിപ്പിച്ചിട്ട് ഒടുവില്‍ വല്ലാതെ കരയിപ്പിച്ച് മടങ്ങി.

അവധിക്ക് കൂട്ടുകാര്‍ അമ്മവീട്ടിലേക്കും മറ്റും പോകുമ്പോള്‍ ഞങ്ങള്‍ എവിടേക്കും പോയില്ല. എന്റെ അമ്മക്ക് അച്ഛനമ്മമാര്‍ തീരെ ചെറുപ്രായത്തിലേ നഷ്ടപ്പെട്ടതാണ്. യാത്രകളില്ലാത്ത അവധിക്കാലങ്ങള്‍. യാത്രയോട് എന്നും ഇഷ്ടമുള്ളതു കൊണ്ടാകാം ഏറ്റവും വലിയ നഷ്ടബോധം അതുതന്നെയായതും.

Latest Videos