userpic
user icon
0 Min read

മഡ്ഗാര്‍ഡില്‍ 'രഘുനാഥ് സൈക്കിള്‍സ്' എന്നെഴുതിയ നീല ബിഎസ്എ എസ്എല്‍ആര്‍ സൈക്കിള്‍

vacation memories a UGC series on Summer vacation in kerala
P Maya

Synopsis

സൈക്കിളിന്റെ ഹാന്‍ഡില്‍ ജിസി മാമന്‍ മടിച്ചു നിന്ന ചേട്ടന്റെ കൈകളില്‍ പിടിപ്പിച്ചു. യന്ത്രം കണക്കെ ചേട്ടന്‍ അതില്‍ കയറി തുളസിത്തറക്കു ചുറ്റും വട്ടം കറക്കി തിരികെ കൊണ്ടുവന്നു വച്ചു

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

vacation memories a UGC series on Summer vacation in kerala

നാട്ടിന്‍പുറത്തിന്റെ നന്മകള്‍ സമൃദ്ധമായി വിളഞ്ഞിരുന്ന തൃശൂരെ ഒരു കുടുംബം. അവിടെ 'സത്സ്വഭാവികളായ ഒരു മോനും മോളും.' ഇതായിരുന്നു ഞാനും ചേട്ടനും. ചേട്ടന് എന്നേക്കാള്‍ മൂന്ന് വയസ്സിന്റെ മൂപ്പ്. പക്ഷേ, കുടുംബത്തിന്റെ സല്‍പ്പേര് ഉയര്‍ത്തിപ്പിടിക്കേണ്ടത് ഞങ്ങളാണെന്ന ഒരു ലേബല്‍ എങ്ങനെയോ തലയില്‍ വീണതിനാല്‍, 'അങ്ങനെയാവണം കുട്ടികള്‍' എന്ന് പറയിപ്പിക്കാന്‍ ഉള്ളതായിരുന്നു ഞങ്ങളുടെ ജീവിതം. തുറന്നുപറഞ്ഞാല്‍ ആ നെറ്റിപ്പട്ടം അസഹ്യമായിരുന്നു. എങ്കിലും വിധി ഇതാണ് എന്ന മട്ടില്‍ സധൈര്യം ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു. 

അച്ഛന്‍ കര്‍ക്കശക്കാരനായിരുന്നു. സ്‌നേഹം, ലാളന ഇത്യാദി ഭാവങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന വിശ്വാസക്കാരന്‍. അത് അച്ഛന് പാരമ്പര്യമായി കിട്ടിയതാകാനാണ് വഴി. അപ്പൂപ്പന്റെ മുന്നിലൂടെ അച്ഛമ്മ പോയിട്ട്, ഒരു ഈച്ചപോലും പാറിയിരുന്നില്ലത്രെ. എന്നാല്‍, അമ്മൂമ്മയും അമ്മാവന്‍മാരുമെല്ലാം സ്‌നേഹം+ലാളന 'ഇന്‍ പ്ലെന്റി ' എന്ന വിധക്കാരായിരുന്നു. 

ഞങ്ങള്‍ അമ്മയുടെ വീട്ടിലായിരുന്നു താമസം. സ്‌കൂളിലെ കൂട്ടുകാരൊഴിച്ചാല്‍ നാട്ടിലെ മറ്റു കുട്ടികളുമായൊന്നും പറയത്തക്ക അടുപ്പങ്ങളില്ല. എന്നെക്കാളും 'നല്ലകുട്ടി പട്ടം ' നിലനിര്‍ത്തേണ്ട ഉത്തരവാദിത്തബോധം കൂടുതല്‍ ആണ്‍കുട്ടിയും മൂത്തയാളുമായ ചേട്ടനായിരുന്നു. എന്നാല്‍, അക്കാലത്ത് മറ്റു കുട്ടികള്‍ നിയമങ്ങളോ വ്യവസ്ഥകളോ കൂടാതെ അവധിക്കാലത്ത് അര്‍മാദിച്ചു നടക്കുന്നത് ചേട്ടനെ ഏറെ കൊതിപ്പിച്ചു കാണണം.

അങ്ങനെയിരിക്കവെയാണ് ചേട്ടന് ലേശം സൈക്കിള്‍ ഭ്രമം വന്നത്. എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അധികം വൈകാതെ ചേട്ടന്‍ ആ 'സ്‌കില്‍' സ്വായത്തമാക്കി-അച്ഛനറിയാതെ തന്നെ. ഈ ഉദ്യമത്തിന്റെ ഭാഗമായി വന്ന അല്ലറ ചില്ലറ റിപ്പയര്‍ വര്‍ക്കുകള്‍ ഒളിപ്പിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും അക്കാലത്ത് നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. താരതമ്യേന പൊക്കം കുറഞ്ഞ കുട്ടിയായിരുന്ന ചേട്ടന്‍ 'ആ സൈക്കിളില്‍ കാലെത്തുമ്പോഴേക്കും എന്റെ മൂക്കില്‍ പല്ലു കിളിര്‍ത്തു തുടങ്ങും' എന്ന് പറയാറുണ്ട്. 'ശെരിയാ ' എന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ കട്ടയ്ക്ക് കൂടെ നില്‍ക്കും.

എന്റെ നോട്ടത്തില്‍ എന്തിനും ധൈര്യമായി ആശ്രയിക്കാവുന്ന ഒരു മുതിര്‍ന്ന പൗരനായിരുന്നു ചേട്ടന്‍. നാലാം ക്ലാസ്സില്‍ സമയം നോക്കാന്‍ പഠിപ്പിക്കവേ ക്ലോക്കിന്റെ മോഡല്‍ ഉണ്ടാക്കി കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍, നടരാജ് ബോക്‌സിലെ കോമ്പസ് കൊണ്ട് നടുവില്‍ തുളയിട്ട്, ഈര്‍ക്കില്‍ ഘടിപ്പിച്ച്, തിരിക്കാന്‍ പാകത്തില്‍ ഒരു വര്‍ക്കിംഗ് മോഡല്‍ ഉണ്ടാക്കി തന്ന് എന്നെയും പീതാംബരന്‍ മാഷെയും, ക്ലാസിലെ എല്ലാ കുട്ടികളെയും  വിസ്മയിപ്പിക്കാന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയും?

ആ ചേട്ടന് ഒരു സൈക്കിള്‍ വാങ്ങുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും ഞങ്ങളുടെ 'ഡീസന്‍സി'ക്ക് ചേര്‍ന്നതല്ലാത്തതിനാല്‍ ഒരിക്കലും ചേട്ടന്‍ അങ്ങനെയൊരാഗ്രഹം പറഞ്ഞിരുന്നില്ല.

അവധി ദിവസങ്ങളില്‍ ഇടക്കൊക്കെ അച്ഛന്‍ സ്വന്തം വീട്ടിലേക്ക് പോകും. പെങ്ങളോടൊപ്പം ഒന്നോ, രണ്ടോ ദിവസം നിന്നേ പിന്നെ മടങ്ങൂ. ആ അഭാവം ഞങ്ങളില്‍ സ്വാതന്ത്ര്യം നിറച്ചു. സ്വതന്ത്രമായി തട്ടിന്‍പുറം നിരങ്ങാം? കൂട്ടിയിട്ട പുഴമണല്‍ ഇടിച്ചിറക്കി കളിക്കാം. കുഴികുത്തി രാശിക്കായ കളിക്കാം. കയ്യാണിയിലെ വെള്ളം അണകെട്ടി അങ്ങോട്ടും ഇങ്ങോട്ടും തോന്നുംപോലെ തിരിച്ചു വിടാം. തെങ്ങിന്‍ ചുവട്ടില്‍ വെള്ളം വരുന്നതും നോക്കി നില്‍ക്കുന്ന കുഞ്ഞിപ്പൈലന്‍ ചേട്ടന്‍ തൂമ്പയുമായി 'ബ്ലോക്ക്' നോക്കി വരും വരെ തുടരും ആ 'ഡാം' നിര്‍മ്മാണം. മോട്ടോറിന്റെ ചുവട്ടില്‍ 'ഓപ്പണ്‍ എയര്‍' കുളി നടത്താം. പാടത്തു നിന്ന് മീന്‍ പിടിച്ചു കൊണ്ട് വന്നു കിണറ്റിലിടാം. എന്ന് വേണ്ട ഞങ്ങളുടെ എല്ലാ ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും ഉള്ള 'ഗോള്‍ഡന്‍ ചാന്‍സ് ആയിരുന്നു അച്ഛന്‍ പോവുന്ന ദിവസങ്ങള്‍. എന്നാലോ 'അച്ഛനിങ്ങട് വരട്ടെ' എന്ന അമ്മയുടെ ചെറിയ ഭീഷണിയുണ്ട്. അന്നേരം, ഞങ്ങള്‍ ഒച്ചിനെ പോലെ ഉള്ളിലേക്ക് വലിയും. എങ്കിലും അത് അമ്മ പാതി സ്‌നേഹത്തോടെ ഇറക്കുന്ന ചെറിയ ഒരു നമ്പറാണ് എന്ന് നന്നായറിയാമായിരുന്നു. 

ഇക്കൂട്ടത്തില്‍ ചേട്ടന്‍ ഏറെ ആനന്ദിച്ചിരുന്ന ഒരു പരിപാടിയുണ്ടായിരുന്നു. അച്ഛന്‍ ബസ്സ് കയറി എന്ന് കണ്ടാലുടന്‍ ചേട്ടന്‍ അമ്മൂമ്മയുടെ മുറിയിലേക്കോടും. അമ്മൂമ്മ ഒരു രണ്ടു രൂപ നോട്ട് കരുതി വച്ചിരിക്കും. അതും വാങ്ങി തൊട്ടടുത്ത റോഡ് ക്രോസ് ചെയ്ത് ഒരൊറ്റ ഓട്ടമാണ് ജോസ് മാസ്റ്ററുടെ കടയിലേക്ക്. അവിടെ, ചേട്ടന് കാലെത്തുന്ന അര സൈക്കിളുകള്‍ ' വാടകയ്ക്ക് കിട്ടും. മണിക്കൂറിന് രണ്ട് രൂപ. ചിരിയോടെ സൈക്കിളും ഉന്തി പടി കടന്ന് വരുന്ന ചേട്ടന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്. വീട്ടില്‍ വന്നിട്ടേ ചവിട്ടാവൂ, റോഡില്‍ നിന്ന് ചവിട്ടിക്കൊണ്ടു വരരുത് എന്ന് നിര്‍ദ്ദേശം കൊടുത്ത് അമ്മൂമ്മ തുളസിത്തറയുടെ ഓരം പറ്റി നില്‍ക്കും, കൂടെ ഞാനും. രംഗം ഒന്നുകൂടി കൊഴുപ്പിക്കാന്‍ തൊട്ടടുത്ത പങ്കന്‍ ചേട്ടന്റെ കടയില്‍ നിന്നും സ്‌ട്രോ ഇട്ട രണ്ട് ഗോള്‍ഡ് സ്‌പോട്ട കൂടി വരുത്തി തരും അമ്മൂമ്മ.

ചേട്ടന്‍ സൈക്കിളിലും, ഞാന്‍ ഇറയത്തുമായിരുന്ന് തണുപ്പോടെ അത് ആസ്വദിച്ചു കുടിക്കും. മിക്കപ്പോഴും ഒരു മണിക്കൂറിന്റെ 'ജോയ് റൈഡുകള്‍' അമ്മൂമ്മയുടെ നിര്‍ലോഭമായ സഹായത്താല്‍ രണ്ടും മൂന്നും നാലും മണിക്കൂറായി പരിണമിക്കും...

പഠനത്തില്‍ ഒന്നാമനായിരുന്ന ചേട്ടന്‍  മുന്നോട്ടു ചെല്ലുന്നതോടെ രണ്ടാമനും മൂന്നാമനും നാലാമനുമായിക്കൊണ്ടിരുന്നു. ഒമ്പതാം ക്ലാസ്സിലെ വേനലവധിക്കാലം. അച്ഛന്റെ സന്തതസഹചാരിയും ചേട്ടന്റെ അധ്യാപകനുമായ ഗോവിന്ദന്‍കുട്ടി മാഷ് മാര്‍ക്ക് 'ലീക്ക്' ചെയ്ത് ചെവിയിലെത്തിച്ചതിന്റെ വെളിച്ചത്തിലാവണം, അച്ഛന്റെ കട്ടിക്കണ്ണടയുടെ പുറകിലെ ചെറിയ കൃഷ്ണമണിയുടെ തീക്ഷ്ണത വല്ലാതെ കൂടി. ജീവിതത്തിന്റെ കടമ്പയിലേക്കു കടക്കുന്ന അടുത്ത വര്‍ഷത്തെക്കുറിച്ച് തൊഴുത്തിലെ മണിക്കുട്ടി മുതല്‍ മുറ്റത്തു കെട്ടിയിട്ട കൈസറും കറുമ്പി കോഴി വരെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നതില്‍ മനം നൊന്ത് നടന്ന ചേട്ടനും ഞാനും പതിവു പരിപാടികളുമായി ഇഷ്ടയിടമായ ചെമ്പകത്തിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു വെളുത്ത ടൂറിസ്റ്റ് ടാക്‌സി മെല്ലെ വന്നു. രണ്ടാമത്തെ അമ്മാവന്‍. കണ്ടമാത്രയില്‍ ഓടിച്ചെല്ലേണ്ടിയിരുന്ന ചേട്ടന്‍ പക്ഷേ പതിവിന് വിപരീതമായി എന്റെ കൈയ്യും പിടിച്ചു പിന്നാമ്പുറത്തേക്കോടി. 

കുറച്ചെത്തിയപ്പോള്‍ ഞാന്‍ പിടിച്ചുനിര്‍ത്തി ചോദിച്ചു. ''എന്ത്യേ നമ്മള്‍ ഇങ്ങട് ഓടണെ?'

'അപ്പോ കണ്ടില്ലേ മോള്? ജയമ്മാമന്‍ സൈക്കിള്‍ കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ടാന്നെങ്ങാനും അച്ഛന് തോന്നിയാ പിന്നെ കഴിഞ്ഞു.'

ചേട്ടന്റെ ഹൃദയമിടിപ്പ് പുറത്തു കേള്‍ക്കാമായിരുന്നു.

ഞാന്‍ മെല്ലെ മാവിന്റെ മറവില്‍ നിന്ന് ഒന്നുകൂടി എത്തിനോക്കി. ഡ്രൈവര്‍, കാറിന്റെ മുകളില്‍ നിന്നും സൈക്കിള്‍ താഴെയിറക്കി. ചേട്ടന്റെ ഉള്ളില്‍ മിന്നിക്കാണാനിടയുള്ള അതേ കൊള്ളിയാന്‍ എന്റെ ശരീരത്തിലൂടെയും പ്രദക്ഷിണം നടത്തി.

പണം എണ്ണിക്കൊടുത്ത് പെട്ടിയുമെടുത്ത് അമ്മാവന്‍ മുറ്റത്തേക്കു നടന്നു. ആ കണ്ണുകള്‍ ഞങ്ങളെ തിരയുന്നുണ്ടായിരുന്നു. സൈക്കിള്‍ വലിയ മുറ്റത്തിന്റെ നടുവിലിരുന്നു. ഞങ്ങള്‍ ഡൈനിംഗ് ഹാളിന്റെ ജനലിനടുത്ത് മറഞ്ഞു നിന്നു. 

ഉമ്മറത്തിരുന്ന് ആഴ്ചപ്പതിപ്പ് വായിച്ചുകൊണ്ടിരുന്ന അച്ഛന്‍ ഭാവഭേദങ്ങള്‍ ഏതുമില്ലാതെ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. 

പൂജാമുറിയിലേക്കു പോയ അമ്മൂമ്മ പുറത്തിറങ്ങുമ്പോഴാണ് അമ്മാവന്റെ വരവ്.

'അമ്മേ, മോന്‍ എന്ത്യേ? ഞാന്‍ സൈക്കിള്‍ കൊണ്ടുവന്നിട്ടും അവന്‍ വന്നില്ലല്ലോ.'

അടുക്കളയില്‍ നിന്നെത്തിയ അമ്മയുടെയും അമ്മൂമ്മയുടെയും കണ്ണുകള്‍ മുറ്റത്തിരിക്കുന്ന സൈക്കിളില്‍ പതിച്ചു. അമ്മയുടെ ഉള്ളിലും അതേ കൊള്ളിയാന്‍ മിന്നി. 

'എന്തിനായിരുന്നു ജയാ ഇപ്പോ ഇത്? ഇത്തവണ പത്തിലേക്കല്ലേ? ഇനി ഇതും കൂടി കിട്ടിയാ പിന്നെ പുസ്തകം എടുക്കുമോ അവന്‍?' അമ്മയുടെ പരിഭവം.

'ഞാന്‍ പറഞ്ഞിട്ടാ അവന്‍ അത് വാങ്ങി കൊണ്ടോന്നെ. ഇവിടെ അടുത്ത് എവിടെയാ സൈക്കിള്‍ കിട്ടണ കട? ഇല്ലെങ്കി പണ്ടേ ഞാന്‍ വാങ്ങിച്ചു കൊടുത്തേനെ അവനൊരെണ്ണം.' അച്ഛന്‍ കൂടി കേള്‍ക്കട്ടെ എന്ന മട്ടിലാണ് അമ്മുമ്മ അത് പറഞ്ഞത്.

'മോനേ....മോനേ' അമ്മൂമ്മയുടെ നീട്ടിവിളച്ചു. ഞങ്ങള്‍ ഡൈനിംഗ് ഹോളില്‍ പ്രത്യക്ഷപ്പെട്ടു. തൊണ്ടി മുതല്‍ പിടിച്ചെടുത്ത കള്ളനെപ്പോലെ തോന്നി ചേട്ടന്റെ മുഖമപ്പോള്‍. അന്നു രാത്രിയിലെ സംഭാഷണങ്ങളില്‍  സൈക്കിള്‍ എന്ന പദം ആവര്‍ത്തിക്കാതെ എല്ലാവരും ശ്രദ്ധിച്ചു. രാവിലെ പല്ലു തേക്കുന്നതിനിടയില്‍ ഞാന്‍ ഉമ്മറത്തേക്കൊന്ന് പാളി നോക്കി. സൈക്കിള്‍ ആരോ കോലിറയത്തേക്ക് കയറ്റി വച്ചിരിക്കുന്നു.

വേനലവധിക്ക് കോളേജടച്ചതിനാല്‍ മുഴുവന്‍ സമയവും അച്ഛന്‍ വീട്ടിലുണ്ടാകും എന്നതാണ് ഞങ്ങള്‍ നേരിട്ട വലിയ പ്രശ്‌നം. അന്ന് മുഴുവന്‍ കിഴക്കേ അകത്തു തന്നെ ഞങ്ങള്‍ കഴിച്ചുകൂട്ടി. അധികമാരും അങ്ങോട്ടു വരില്ല, അച്ഛന്‍ ഒട്ടും. കാര്യങ്ങള്‍ പന്തിയല്ല എന്ന തോന്നലിലാവണം അമ്മാവന്‍ പതിവിലും നേരത്തെ പോവാനൊരുങ്ങി. പോവും മുന്നേ ചേട്ടനെ അടുത്ത് വിളിച്ച് മുടി ഒതുക്കി കൊണ്ടു പറഞ്ഞു, 'മോന്‍ പേടിക്കൊന്നും വേണ്ടാട്ടോ, അച്ഛന്‍ ഇത്തിരി കഴിയുമ്പോ കൂള്‍ ആവും. അപ്പോ എടുത്ത് ചവിട്ടിക്കോളണം.'

'ഉം...കൂള്‍ ആയതന്നെ, മാഷ് ചെവീലെത്തിച്ച വിവരൊന്നും അമ്മാമന്‍ അറിഞ്ഞിട്ടില്ലല്ലോ..'

രാവിലെ മുറ്റമടിക്കാനെത്തുന്ന കുറുമ്പ അമ്മൂമ്മ മുതല്‍ കയറിയിറങ്ങിയ എല്ലാവരും പുതിയ അതിഥിയെ വരവേറ്റുകൊണ്ടേയിരുന്നു. പക്ഷേ ഐസിയവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെപ്പോലെ ഇരുപത്തിനാലു മണിക്കൂര്‍ പിന്നിട്ടിട്ടും മാറ്റമില്ലാതെ സൈക്കിള്‍ പൊതിയഴിക്കാതെ കിടന്നു. 

അപ്പോഴാണ് ജിസി മാമന്റെ വരവ്. രക്തബന്ധമില്ലാത്ത സ്വന്തം മാമനാണ്. അഭ്യുദയകാംക്ഷി. വീട്ടില്‍ തരക്കേടില്ലാത്ത സ്വാധീനമൊക്കെയുണ്ട്. 

വന്നപാടെ സൈക്കിള്‍ കണ്ടു. 'ആഹാ, ശകടം എത്തിയല്ലോ' എന്ന കമന്റോടെ അകത്തേക്ക് കയറി. അച്ഛന് ഭാവഭേദങ്ങളൊന്നും കാണാഞ്ഞത് കൊണ്ട് അപകടം മണത്തറിഞ്ഞു നേരെ അടുക്കളയിലെത്തി.

'അവന്‍ ഒന്നോടിച്ചു കാണാന്‍ മോഹിച്ചിട്ടാ ജയന്‍ അത് കൊണ്ടോന്നു വച്ചത്. പാവം! ഉണ്ണ്യെ പേടിച്ച്, തൊട്ടിട്ടും കൂടീല്യ.'  പ്രശ്‌നപരിഹാരം ലക്ഷ്യമാക്കി അമ്മൂമ്മ വിഷയമവതരിപ്പിച്ചു.

നിജസ്ഥിതി മനസ്സിലാക്കിയ ജിസി മാമന്‍ ഞങ്ങളുടെ കൈ പിടിച്ച് അച്ഛനു മുന്നിലൂടെ മുറ്റത്തെത്തിച്ചു. സൈക്കിള്‍ താഴെയിറക്കി, പൊതിയഴിച്ചു. കരുതലെന്നോണം അമ്മൂമ്മയും മുറ്റത്തേക്കെത്തി. 'ഈ രക്തത്തില്‍ എനിക്കു പങ്കില്ല' എന്ന മട്ടില്‍ അമ്മ അടുക്കളയില്‍ നിന്നതേയുള്ളൂ. ഓര്‍മ്മ ശരിയാണെങ്കില്‍, 'തൊണ്ടി പഴം പഴുത്തപ്പോള്‍ കാക്കക്കു വായ്പ്പുണ്ണ്' എന്ന പഴഞ്ചൊല്ല് ഓര്‍ത്തു നില്‍ക്കുകയായിരുന്നു ഞാനപ്പോള്‍.

'ഈ പ്രായത്തിലല്ലേ ഇതിനൊക്കെ മോഹം തോന്നാ? ആരും ഇപ്പോ ഇത് തിരിച്ചുകൊണ്ടു പോവാനൊന്നും പോണില്ല. മോന്‍ അതെടുത്ത് ചവിട്ടിയേ. അമ്മമ്മയ്ക്ക് അത് കാണാന്‍ കൊതിയുണ്ട്.' എന്ന് പറഞ്ഞ് അമ്മൂമ്മ ആവും വിധം രംഗം തണുപ്പിച്ചു. സൈക്കിളിന്റെ ഹാന്‍ഡില്‍ ജിസി മാമന്‍ മടിച്ചു നിന്ന ചേട്ടന്റെ കൈകളില്‍ പിടിപ്പിച്ചു. യന്ത്രം കണക്കെ ചേട്ടന്‍ അതില്‍ കയറി തുളസിത്തറക്കു ചുറ്റും വട്ടം കറക്കി തിരികെ കൊണ്ടുവന്നു വച്ചു. അച്ഛന്‍ ഒന്നും പറയാതെ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു.

ആഞ്ഞു വീശിയകൊടുങ്കാറ്റ് ഒരു തെങ്ങോല പോലും ചീന്തിയിടാതെ കടന്നുപോയ ആശ്വാസമുണ്ടായിരുന്നു തിരിച്ചെത്തി, എന്റെ കയ്യില്‍ മുറുകെ പിടിച്ച പതിനാലു വയസ്സുകാരന്റെ തണുത്തുറഞ്ഞ ആ കൈകള്‍ക്കപ്പോള്‍. ഏറെ ദിനങ്ങള്‍ക്കൊടുവിലാണ് ചേട്ടന്‍ ധൈര്യത്തോടെ ആ സൈക്കിള്‍ എടുത്തു ചവിട്ടാന്‍ തുടങ്ങിയത്. പിന്നീടുള്ള ഒരു പതിനഞ്ചു വര്‍ഷക്കാലമെങ്കിലും മയില്‍വാഹനം' എന്നു ചേട്ടന്‍ പേരിട്ട ആ സൈക്കിള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

പില്‍ക്കാലത്ത് അന്യദേശവാസിയായി മാറിയ  ചേട്ടന്, പിന്നീടു സ്വന്തമാക്കിയ ഒരു ലക്ഷ്വറി വാഹനവും ഇത്രത്തോളം മോഹിപ്പിച്ചു കാണാന്‍ ഇടയില്ല എന്നുറപ്പാണ്. സൈക്കിളോടിച്ചു തിമിര്‍ക്കുന്ന ഇന്നത്തെ കൗമാരങ്ങള്‍ എന്നിലുണര്‍ത്തുന്നത്, മഡ്ഗാര്‍ഡില്‍ 'രഘുനാഥ് സൈക്കിള്‍സ്' എന്നു കറുത്ത മഷിയിലെഴുതിയ തിളങ്ങുന്ന നീല നിറത്തിലുള്ള ഒരു BSA SLR -ന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ്.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos