കത്ത് മുഴുവനായും പുറത്ത് വിടാനും എലിസ തയ്യാറായിട്ടില്ല അതിന് അവകാശിയുണ്ടെന്നാണ് എലിസ പറയുന്നത് അവകാശി എത്തിയാലുടന്‍ കൈമാറാന്‍ താനത് സൂക്ഷിച്ചു വച്ചിരിക്കുകയാണ്

ഒന്നാം വിവാഹവാര്‍ഷികത്തിന് വിസ്കികുപ്പിയില്‍ സന്ദേശമെഴുതി കടലിലൊഴുക്കിയാലെങ്ങനെയിരിക്കും. സാറ ഒരല്‍പം ഡിഫ്രന്‍റാണ്. അവളയച്ച ആ വിവാഹവാര്‍ഷികസമ്മാനം ഇരുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി ഒടുവില്‍ സ്‌കോട്‌ലാന്‍ഡിന്റെ തീരത്തടിഞ്ഞു.

'ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഓര്‍മ്മയ്ക്ക്, ഇന്ന് ഞാന്‍ നിനക്കായി ഈ കത്ത് എഴുതുന്നു. നമ്മുടെ സ്‌നേഹം കാലങ്ങളെ അതിജീവിക്കട്ടെ. സ്‌കൈയിലെ കടലില്‍ നമ്മളിത് ഒഴുക്കുകയാണ്. സ്‌നേഹപൂര്‍വ്വം സാറ' എന്നാണ് പ്രണയലേഖനം അവസാനിക്കുന്നത്.

സ്‌കോട്‌ലന്‍റിന്‍റെ പടിഞ്ഞാറന്‍ തീരമായ ഐല്‍ ഓഫ് സ്‌കൈപില്‍ നിന്ന് കടലിലൊഴുക്കിയ കുപ്പി, ഇക്കഴിഞ്ഞ ദിവസമാണ് തെക്കന്‍ തീരമായ അയര്‍ഷ്രൈനില്‍ അടിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ബീച്ചില്‍ നിന്നും പ്ലാസ്റ്റികും ബോട്ടിലുകളും നീക്കം ചെയ്യാന്‍ എത്തിയ എലിസ വില്‍സണണാണ് കുപ്പിയിലൊഴുക്കിയ പ്രണയലേഖനം കിട്ടിയത്.

കാറ്റും കോളും നിറഞ്ഞ ഒരു വല്ലാത്ത ദിവസത്തിലാണ് തനിക്ക് ഈ സമ്മാനം തീരത്ത് നിന്നും കിട്ടിയതെന്ന് എലിസ പറയുന്നു. കത്തെഴുതിയ സാറയെ തിരഞ്ഞ് എലിസ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വെളുത്ത വിസ്‌കി കുപ്പിക്കുള്ളില്‍ നിക്ഷേപിച്ച ചുവന്ന പേപ്പറില്‍ പെട്ടെന്ന് തന്റെ കണ്ണ് പതിയുകയായിരുന്നു എന്നും എലിസ പറയുന്നു. കത്ത് മുഴുവനായും പുറത്ത് വിടാനും എലിസ തയ്യാറായിട്ടില്ല.

അതിന് അവകാശിയുണ്ടെന്നാണ് എലിസ പറയുന്നത്. അവകാശി എത്തിയാലുടന്‍ കൈമാറാന്‍ താനത് സൂക്ഷിച്ചു വച്ചിരിക്കുകയാണെന്നും. എന്തായാലും, പ്രണയലേഖനത്തിന്റെ അവകാശി സാറ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം.