ഇന്ന് മാതൃദിനം. അമ്മ എന്ന വലിയ സത്യത്തെ തിരച്ചറിയാനും ആ മഹത്വം അംഗീകരിക്കാനും മാറ്റിവക്കപ്പെട്ട ദിവസം. മാതൃത്വത്തിന്റെ മഹത്വം ആഘോഷിക്കപ്പെടുമ്പോഴും കേരളത്തിലെ വൃദ്ധസദനങ്ങളില്‍ കുടിയേറപ്പെടുന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. .

ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വീടുകളില്‍ അധികപ്പറ്റാവുന്നവര്‍ അമ്മമാര്‍ ഏറെയാണ് ഇന്ന് നമുക്ക് ചുറ്റും. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഈ അമ്മമാര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ദിവസം. അതാണ് മാതൃ ദിനം. 

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മാതൃദിനം എന്ന പരിപാടിക്ക് അമേരിക്ക തുടക്കം കുറിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. അമ്മക്ക് വേണ്ടി ഒരു ദിവസമോ? പലരും അതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്തു. എന്നാല്‍ സമാധാന പ്രവര്‍ത്തകയായ അന്നാ ജാവിസിന്റെ സ്മരണയ്ക്കായി പുത്രി ആന്‍ ജാവിസ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ മാതൃദിനം ആയി അചരിക്കപ്പെട്ട് തുടങ്ങിയതോടെ കാഴ്ചപ്പാട് മാറി. 

ജീവിതത്തില്‍ പകര്‍ന്നു കിട്ടുന്ന പകരം വക്കാനാകാത്ത സ്‌നേഹത്തിനും കരുതലിനും ലോകം നല്‍കുന്ന വിലയായി മാറി മാതൃ ദിനം.
മക്കളുടെ വളര്‍ച്ചയ്ക്കായി സ്വയം എരിഞ്ഞു തീരുന്ന ഒരമ്മ. വളര്‍ച്ചയുടെ പടവുകളേറുന്ന ഓരോരുത്തരും അനുഭവിച്ചറിയുന്ന ഈ സാന്നിദ്ധ്യമാണ് മാതൃദിനത്തില്‍ സ്മരിക്കപ്പെടുന്നത്.