നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
ഒരിക്കല്‍ മനസിനെ തണുപ്പിച്ച മഴചാറ്റല്‍ ഘനീഭവിക്കുമ്പോള്‍, നമ്മളിലേക്ക് വല്ലാതെയാഴത്തില്‍ ഊര്‍ന്നിറങ്ങുന്ന മഞ്ഞുത്തുള്ളികളാവും. മൂര്‍ച്ചയുള്ള ബ്ലേഡിന്റെ അഗ്രങ്ങളില്‍ കൈയുരസിയ പോലെ നോവും .
നമ്മുടെയാരുമല്ലാത്തവരായിട്ടുപോലും ചിലര്‍ എത്രപെട്ടെന്നാണ് നമ്മുടെയാരോക്കെയോ ആവുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അവരെത്ര പെട്ടെന്നാണ് ,എത്ര അനായാസമായാണ് നമ്മുടെ ദിനചര്യകളാവുന്നത്. ജാനു, അവളും അങ്ങനെയായിരുന്നു. ഒട്ടും തന്നെ സാമ്യതകളില്ലാതിരുന്നിട്ടും, അവള്‍ ആരൊക്കെയോ ആവുകയായിരുന്നു. പിന്നെ പെട്ടെന്നൊരു നാള്‍ നിഴല്‍ പോലുമാവശേഷിപ്പിക്കാതെ അപ്രത്യക്ഷയാവുകയും.
സമവാക്യങ്ങളും കണക്കുകൂട്ടലുകളും മാത്രം നിറഞ്ഞ ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ മടി പിടിച്ചിരിക്കുന്ന ഒരു സായാഹ്നത്തിലാണ് വെറുതെയൊന്നു മുഖപുസ്തകം തുറന്നത്. സ്‌ക്രോള്‍ ചെയ്തുപോകുന്ന ന്യൂസ് ഫീഡുകള്‍ വെറും നേരമ്പോക്കുകളായിരുന്നു. പക്ഷെ സ്‌ക്രോള്‍ ചെയ്യാനാവാതെ ഒരു കവിത വല്ലാതെ പിടിച്ചുലച്ചു. എത്രയാവര്‍ത്തി വായിച്ചെന്നോര്‍ക്കാതെ വീണ്ടും വീണ്ടും വായിച്ചു.
അതിനു ശേഷമാണ് എഴുതിയ ആളെ ശ്രദ്ധിക്കുന്നത്. ജാനു, അതവളുടെ കവിതയായിരുന്നു. പിന്നെയെത്ര വേഗത്തിലാണ് അവളുടെ കവിതകളോരോന്നും വായിച്ചുകൂട്ടിയത്. ഓരോ കവിതകളും അദൃശ്യമായ സങ്കടത്തിന്റെ, നിരാശയുടെ ചിലന്തിവലകളിലൂടെ വായിക്കുംതോറും എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു .
എഴുതിയതെല്ലാം നന്നായിട്ടുണ്ടെന്ന കുറിപ്പിന് നിസ്സംഗമായ നന്ദി മാത്രം അവള്‍ പറഞ്ഞു .
അതൊരു തുടക്കമായിരുന്നു. പിന്നീട് അധികം സംസാരിക്കാന്‍ നിന്നില്ലെങ്കിലും എഡിറ്റഡ് കവിത ചിത്രങ്ങളുമായി അവള്‍ വന്നു .
ഒരു ദിവസം അപ്രതീക്ഷിതമായി വന്ന അവളുടെ മെസേജ് നോട്ടിഫിക്കേഷന്‍ വന്നപ്പോഴേ തുറന്നുനോക്കി. അതൊരു ചിത്രമായിരുന്നു. എന്റെ വരികളെ ചിത്രമാക്കി അതിലാ വരികള്‍ എഴുതിയിരിക്കുന്നു.
'മനസ്സില്‍ ഒരാള്‍ മരിച്ചുതുടങ്ങുമ്പോള്‍, ചുവര്‍ചിത്രങ്ങളായി അവര്‍ ജീവിച്ചുതുടങ്ങുന്നു'
അതൊരു തുടക്കമായിരുന്നു. പിന്നീട് അധികം സംസാരിക്കാന്‍ നിന്നില്ലെങ്കിലും എഡിറ്റഡ് കവിത ചിത്രങ്ങളുമായി അവള്‍ വന്നു .
ഇടയ്‌ക്കെപ്പോഴോ സംസാരിച്ചുതുടങ്ങിയപ്പോഴാണ, പുറംലോകവുമായി അധികബന്ധങ്ങളില്ലാതെ ഒരു മുറിയിലേക്കും, ആശുപത്രി ചെക്ക് അപ്പുകളിലേക്കും ചുരുങ്ങിക്കൂടുന്ന അവളെ കൂടുതലായി അറിഞ്ഞുതുടങ്ങിയത്. സ്വന്തം കഥകള്‍ അവള്‍ വളരെ ലിമിറ്റഡായി പറഞ്ഞു .
അവളയച്ചത് അധികവും കവിതകളായിരുന്നു. ഞാനെഴുതുന്ന ഓരോ കവിതകള്‍ക്കും അവള്‍ നല്ലൊരു ആസ്വാദകയായി. എല്ലാവരും നല്ലതെന്നു പറഞ്ഞാല്‍ പോലും , മെച്ചപ്പെടുത്തേണ്ട സ്ഥലങ്ങള്‍ അവള്‍ വിശദമായി പറഞ്ഞു തന്നു.
അവളുടെ കവിതകളില്‍ സന്തോഷം നിറച്ചുകൂടെയെന്ന ചോദ്യത്തില്‍ നിന്നവള്‍ വിദഗ്ദമായി ഒഴിഞ്ഞുമാറി. അവളെപ്പറ്റി ചോദിക്കുമ്പോള്‍ 'അടുത്ത കഥയാക്കാനാണോ' എന്ന് ചോദിച്ചുകൊണ്ട് ചിരിക്കുന്ന സ്‌മൈലികളയച്ചു .
ജനാലയ്ക്കരികിലെ നക്ഷത്രങ്ങളെ മാത്രം സ്വപ്നം കാണുകയെന്നത് ഭീതിദമായ ഒരവസ്ഥയാണ്. ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഓണ്‍ലൈന്‍ കവിതയെഴുത്തുകള്‍ .
ഒരു സുഹൃത്തിനേക്കാള്‍ അവള്‍ക്ക് പലപ്പോഴും ആവശ്യം ഒരു തെറാപ്പിസ്റ്റിനെയായിരുന്നു. മനസ്സ് വഴിതെറ്റുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന സൗഹൃദങ്ങളെ അവള്‍ ഒപ്പം ചേര്‍ത്തു. ഒരിക്കല്‍ അങ്ങനെത്തെറ്റിപ്പോയ മനസ്സ് കാണിച്ചുകൂട്ടിയ അബദ്ധമായിരുന്നവളുടെ ഇറുക്കപ്പെട്ട ചിറകുകള്‍. പിന്നീട് പലപ്പോഴും അവളതിനെ പറ്റിത്തന്നെ സംസാരിച്ചു. ആ ചിന്തകളൊക്കെയും മണ്ടത്തരങ്ങളാണെന്നു അവളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു . അപ്പോഴൊക്കെയും അവള്‍ പറയും ,
'ഒന്നിനും കഴിയാത്ത ശരീരമായി ഇങ്ങനെയിരിക്കുന്നതിലും നല്ലത് മരണമല്ലേ!'
അങ്ങനെയൊരിക്കല്‍ തോന്നിയതിന്റെ ഫലമല്ലേ ഇന്നത്തെ അവസ്ഥയെന്ന ചോദ്യത്തില്‍ അവള്‍ നിശ്ശബ്ദയാവും. ഇടയ്ക്ക് അവള്‍ തന്നെ പറഞ്ഞിട്ടുണ്ട്, 'ഇപ്പോള്‍ സംസാരിക്കാന്‍ നീയില്ലായിരുന്നെങ്കില്‍ നാളെ ഞാനുണ്ടാവില്ലായിരുന്നു. എന്റെ മുറിയില്‍, ഇത്രയും അടുത്തു മരിക്കാനുള്ള എല്ലാം അടുത്തുണ്ട'.
എന്നിട്ടെന്താ ഇപ്പോള്‍ മരിക്കുന്നില്ലേയെന്ന ചോദ്യത്തിന് അവള്‍ പറയും, ആരും അടുത്തില്ലെന്ന തോന്നലില്‍ മനസ്സ് അങ്ങനെയൊക്കെ ചിന്തിച്ചുപോകുന്നതാണെന്നും ഇപ്പോള്‍ ഉറക്കമാണ് വരുന്നതെന്നും .
അവളുടെ കവിതകള്‍ക്ക് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു.
എല്ലാവരില്‍ നിന്നും നിശ്ചിതമായ അകലം പാലിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടും എങ്ങനെയൊക്കെയോ, ഒരു തെറാപ്പിസ്റ്റില്‍ നിന്ന് സുഹൃത്തിലേക്കുള്ള ദൂരങ്ങള്‍ ഞങ്ങള്‍ക്കിടയിലില്ലാതെയായി. അവളോട് സംസാരിച്ചില്ലെങ്കില്‍ പിണങ്ങുകയും, ഇടയ്ക്ക് ഫേസ്ബുക്ക് തന്നെ കളയുകയും ചെയ്തു. എന്തോ നഷ്ടബോധമായിരുന്നു മെസ്സേജുകളില്ലാത്ത ഓരോ ദിവസവും നല്‍കിയത് .
അവളുടെ കവിതകള്‍ക്ക് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. അവ ചിലപ്പോള്‍ ഒഴുക്കു നഷ്ടപ്പെട്ട പുഴകളെ പോലെ അനന്തമായി ഒഴുകുകയും ,ചിലപ്പോഴൊക്കെ ഒഴുക്ക് നിലച്ചു മണലെടുക്കുകയും ചെയ്തു.
ചില തിരക്കുകള്‍ കൊണ്ട് ചിലപ്പോഴൊക്കെ ഫേസ്ബുക്കില്‍ എനിക്ക് എത്താന്‍ കഴിയാതെയായത് അവളെ അത്രമാത്രം ബാധിക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ തിരക്കുകള്‍ അവള്‍ക്കും അറിയാമായിരുന്നു.കോണ്‍ടാക്ട് തരുകയാണെങ്കില്‍ കത്തോ, മെസ്സേജോ അയക്കാം, കുറച്ചുദിവസം ഫേസ്ബുക്കില്‍ നിന്ന് മാറുകയാണെന്ന് പറഞ്ഞപ്പോള്‍ കുറച്ചുനേരത്തേക്ക് അവള്‍ നിശബ്ദയായി .
പിന്നെയെപ്പൊഴോ അവളുടെ മെസ്സേജ് വന്നു .
'കൂടുതലൊന്നും ചോദിക്കരുത്. എന്റെ മെയില്‍ ഐഡി അറിയാമല്ലോ. ഈ ഫേസ്ബുക്കിന്റെ പാസ് വേര്‍ഡ് ഞാന്‍ തരാം. കൂടുതലൊന്നും എന്നോട് ചോദിക്കരുത് . രണ്ടുദിവസത്തിലധികമായി മെയിലുകള്‍ക്ക് റിപ്ലൈ കിട്ടാതിരിക്കുവാണെങ്കില്‍ ഞാന്‍ ചിലപ്പോ പിന്നെയീ ലോകത്തു ഉണ്ടാവാത്തോണ്ടാവും. നീയെന്റെ പ്രൊഫൈലില്‍ കയറി ഞാന്‍ 'ഒണ്‍ലി മീ' ആയി ഇട്ടിരിക്കുന്ന പോസ്റ്റ് പബ്ലിക്ക് ആക്കണംട്ടോ .'
പിന്നെയവളെ സൈബര്‍ ലോകത്തില്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല.
ഞാന്‍ തിരക്കുകളിലേക്ക് പോകുകയാണെന്ന തോന്നലാണ് അവളെ സ്വയം അപ്രത്യക്ഷമാക്കി കളയാന്‍ തീരുമാനിപ്പിച്ചെതെന്നു എനിക്കറിയാം. നഷ്ടപ്പെടലുകള്‍ അവള്‍ക്കെന്നും ഭയമായിരുന്നു. നഷ്ടപ്പെടലുകളുടെ ലോകത്തു നിന്ന് അവളെപ്പോഴും സ്വയം ഒളിച്ചുകടത്തിക്കൊണ്ടിരുന്നു.
പിന്നെയവളെ സൈബര്‍ ലോകത്തില്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല. പുതിയതായി അവളൊന്നും എഴുതിയിട്ടുമില്ല. നേരിട്ടും അവളെ അന്വേഷിച്ചുപോകാനുള്ള പഴുതുകളെല്ലാം അവള്‍ പണ്ടേ ഇല്ലാതാക്കിയിരുന്നു. ഇതെല്ലാം ഒരു കുഞ്ഞിക്കെട്ടുകഥ പോലെ സംഭവിച്ചിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷങ്ങളാവുന്നു .
ഇന്നും എല്ലാ ആഴ്ചകളിലും ഞാനവള്‍ക്ക് മെസ്സേജുകളയക്കുന്നു. മെയിലുകളും. തുറന്നുപോലും നോക്കാത്ത എത്ര കത്തുകള്‍ ഇന്നവളുടെ ഇന്‍ബോക്‌സില്‍ കാണുമെന്നെനിക്ക് തന്നെയറിയില്ല. എങ്കിലും ഞാനയച്ചുകൊണ്ടിരിക്കുന്നു. നീയത്രയും പ്രിയപ്പെട്ടൊരു സുഹൃത്താണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
ഒരുപാട് സ്വപ്നദൂരങ്ങള്‍ പറക്കാനാഗ്രഹിച്ച പൂമ്പാറ്റ തന്റെ നഷ്ടപ്പെട്ടുപോയ ചിറകുകള്‍ അന്വേഷിച്ചുനടക്കുന്ന അവസ്ഥയിലേക്ക് മനസിനെ തിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ അവളെ നിങ്ങള്‍ക്കും എന്നെ പോലെ ഊഹിച്ചെടുക്കാം. അവള്‍ തിരിച്ചുവരുമെന്നും ,ഇനിയും കവിതകളെഴുതുമെന്നും പ്രതീക്ഷിക്കാം .
കാരണങ്ങളില്ലാതെ , അവളെന്തോ അത്രമേല്‍ പ്രിയപ്പെട്ടൊരു ഓര്‍മയാണ്. ഇനിയൊരിക്കല്‍ കൂടെ അവള്‍ക്കൊപ്പം, അവളുടെ കവിതകളുടെ പെരുമഴയില്‍ നനഞ്ഞിരിക്കണം.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍